പാലക്കാട്: ഉല്ലാസയാത്ര വൻവിജയമായതോടെ ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച് കെ.എസ്.ആർ.ടി.സി. ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി കഴിഞ്ഞ 14നാണ് ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് 'നാട്ടിൻപ്പുറം ബൈ ആനപ്പുറം' എന്ന പേരിൽ തുടക്കമിട്ടത്. പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്രയ്ക്ക് ആദ്യദിനം മൂന്ന് ബസുകളിലായി 104 പേർ പങ്കെടുത്തു.
അട്ടപ്പാടിയിലേക്കും പാലക്കാടൻ ചുരത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി യാത്ര സംഘടിപ്പിക്കാനും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാൽ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തിൽ ടൂർ പാക്കേജുകൾ ആരംഭിക്കും. തൃശൂർ ജില്ലയിലെ മലയ്ക്കപ്പാറയിലേക്കും ഉടനെ ഉല്ലാസയാത്ര പുറപ്പെടാനും തീരുമാനമായിട്ടുണ്ട്.
സഞ്ചാരികൾ നേരിട്ട് പോകുന്നതിനേക്കാൾ കുറഞ്ഞ ചെലവിലാണ് കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര. മിതമായ നിരക്കിൽ ഗുണം കുറയാതെയുള്ള ഭക്ഷണവും ഇതിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ഒരാൾക്ക് 600 രൂപ
വരയാടുമല, സീതാർകുണ്ട്, കേശവൻപാറ വ്യൂ പോയന്റുകൾ, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം ഉൾപ്പെടുന്ന പാക്കേജിൽ ഒരാൾക്ക് 600 രൂപയാണ് ഈടാക്കുന്നത്.
നവംബർ 21നകം മൂന്ന് ദിവസങ്ങളിലായി നടത്തിയ ടൂർ പാക്കേജിൽ 10 ബസുകളിലായി 364 പേരാണ് ഉല്ലാസയാത്രയിൽ പങ്കാളികളായത്. കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്ര വൻവിജയമായതോടെ കൂടുതൽ ടിക്കറ്റിതര വരുമാന സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. തനതായ കുറെ സ്ഥലങ്ങൾ ജില്ലയിൽ തന്നെ ഉള്ളതിനാൽ ടൂറിസത്തിനു തന്നെയാണ് പ്രാധാന്യം നൽകുന്നത്.
- ടി.എ. ഉബൈദ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |