കോഴിക്കോട് : ഉള്ള്യേരി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്ന ആഞ്ജനോർമലയിലെ നിർദ്ദിഷ്ട സ്ഥലം കേന്ദ്രീയ വിദ്യാലയ സംഘം സന്ദർശിച്ചു. എം.കെ.രാഘവൻ എം.പിയോടൊപ്പമാണ് എറണാകുളം റീജിയണൽ അസി.കമ്മിഷണർ ഉൾപ്പെടുന്ന ഉന്നതതല സംഘം എത്തിയത്.
കോഴിക്കോട് അനുവദിച്ച മൂന്നാമത് കേന്ദ്രീയ വിദ്യാലയത്തിന് സ്ഥിരം കെട്ടിടം അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി, കേന്ദ്രീയ വിദ്യാലയ കമ്മിഷണർ എന്നിവരോട് എം.പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കെട്ടിടം സ്ഥാപിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വിഷയം പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭഗമായാണ് കേന്ദ്രീയ വിദ്യാലയ സംഘം സ്ഥലത്തെത്തിയത്. കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം താത്കാലിക കെട്ടിടത്തിൽ തുടങ്ങുന്നതിനായി കണ്ടെത്തിയ സ്വകാര്യ വ്യക്തിയുടെ കെട്ടിടവും സംഘം സന്ദർശിച്ചു.
നിലവിൽ കോഴിക്കോട്ടെ രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളും നഗര കേന്ദ്രീകൃതമായതിനാൽ ജില്ലയിലെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഏറെ പ്രയാസപ്പെട്ടാണ് സ്കൂളുകളിൽ എത്തുന്നത്. താത്കാലിക കെട്ടിടത്തോടനുബന്ധിച്ച് കൂടുതൽ ഭൗതികസാഹചര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകളക്ടറോടും ഭൂമി സംബന്ധമായ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് റവന്യു വകുപ്പിനോടും സംഘം ആവശ്യപ്പെട്ടു. അസി.കമ്മിഷണർ എൻ. സന്തോഷ് കുമാർ, സി,പി,ഡബ്‌ള്യു,ഡി എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രേംനാഥ്, ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ പി.കെ.ചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി. ജോർജ്, കൊയിലാണ്ടി തഹസിൽദാർ വർഗീസ് കുര്യൻ , ഡെപ്യൂട്ടി തഹസിൽദാർ രവീന്ദ്രൻ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ പ്രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |