വാക്ക് വേയും സൈക്കിൾ ട്രാക്കും വരും
തിരുവനന്തപുരം: വെള്ളായണി കായൽ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചു. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനുമാണ് തുക അനുവദിച്ചത്. കൂടുതൽ ജലം ഉൾക്കൊള്ളുന്നതിനായി ചെളി നീക്കംചെയ്ത് കായലിന്റെ ആഴം കൂട്ടും. കായലിന്റെ ഇരുവശങ്ങളും ഇടിയുന്നത് തടയാൻ കരിങ്കൽ ഭിത്തി കെട്ടും. കാക്കമൂലയിലും വവ്വാമൂലയിലും വേർപിരിയുന്ന കായലിനെ തമ്മിൽ ബന്ധിപ്പിക്കും. കായലിന്റെ പ്രധാന സ്രോതസുകളായ 64 കൈത്തോടുകളും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ട്.
കായലിലെ ജലം മാലിന്യമുക്തമാക്കാനും തുക വകയിരുത്തിയിട്ടുണ്ട്. കന്നുകാലിച്ചാൽ പള്ളിച്ചൽ തോട് തുടങ്ങുന്ന ഭാഗത്ത് ലോക്ക് കം ഷട്ടർ സ്ഥാപിക്കും. ഭാവിയിൽ കൈയേറ്റങ്ങൾ ഉണ്ടാകാതാരിക്കാൻ റവന്യൂ വകുപ്പ് ഇടപെട്ട് കായലിന്റെ അതിരുകൾ കൃത്യമായി നിർവചിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയ്ക്കും ഉണർവേകും
കായലിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ടൂറിസം വികസനത്തിന് വലിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കായലിന്റെ ഇരുവശങ്ങളും മോടി പിടിപ്പിച്ച് വാക്ക് വേയും ട്രാക്കും നിർമ്മിക്കും. ദിവസവും 25000 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളുന്ന വിധത്തിലാകും ക്രമീകരണങ്ങൾ. വെള്ളായണി കാർഷിക കോളേജിന്റെ അധീനതയിലുള്ള സ്ഥലത്ത് വിനോദ സഞ്ചാരികൾക്കായി വാഹനപാർക്കിംഗ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
"കായലിന്റെ ചുറ്റുവട്ടത്തുള്ള ബണ്ട് വാക്ക് വേ / സൈക്കിൾ ട്രാക്ക് / വ്യൂ പോയിന്റായി വികസിപ്പിക്കും. ബോട്ടിംഗും വാട്ടർ സ്‌പോർട്‌സും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വികസിപ്പിക്കാനും തുക ചെലവിടും."
റോഷി അഗസ്റ്റിൻ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |