ഫോർട്ട്കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോർട്ടുകൊച്ചി കുട്ടികളുടെ പാർക്കിൽ രണ്ടര വയസുള്ള കുരുന്ന് തനിച്ചിരുന്ന് ഒരു പട്ടിയുമായി കളിച്ചിരിക്കുന്നത് മട്ടാഞ്ചേരി ഓൾഡ് കാത്തലിക് സിറിയൻ ബാങ്കിന് സമീപം താമസിക്കുന്ന ഓട്ടോഡ്രൈവർ അഷ്ക്കറിന്റെ കണ്ണിൽപ്പെട്ടു. അവനെ അങ്ങനെ ഉപേക്ഷിച്ചു പോരാൻ അഷ്ക്കറിനാവുമായിരുന്നില്ല. ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനൊപ്പം നാലു മണിക്കൂറോളം അവന്റെ മാതാപിതാക്കളെ തേടി ഫോർട്ടുകൊച്ചിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു. രക്ഷയില്ലെന്ന് കണ്ടപ്പോൾ അവനെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി. അവിടെ നിന്ന് സിവിൽ പൊലീസ് ഓഫീസറും ഒരു വനിത സിവിൽ പൊലീസ് ഓഫീസറും സുഹൃത്ത് റോഷനുമൊത്ത് അഷ്ക്കർ കളമശേരിയിലെ വാത്സല്യഭവനിലേക്ക് കുരുന്നിനെയും കൊണ്ട് യാത്ര തിരിച്ചു. കൊവിഡ് പരിശോധന നിർബന്ധമാണെന്ന് അറിയിച്ചതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയെങ്കിലും പരിശോധനയില്ലായിരുന്നു. തുടർന്ന് പനമ്പിള്ളി നഗറിലെ സ്വകാര്യ ലാബിൽ പരിശോധന നടത്തിയ ശേഷം കളമശേരി വാത്സല്യഭവനിലെത്തിച്ചു. ഈ സമയമത്രയും തന്റെ വരുമാനം കളഞ്ഞ് ഈ യുവാവ് കുഞ്ഞിനെ സുരക്ഷിതമായി എത്തിക്കാൻ നിയമപാലകരോടൊപ്പം ഓടി നടന്നു.
ഇതിനിടെ അഷ്ക്കർ ഈ സംഭവം നവ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഈ വിവരം അറിഞ്ഞാണ് കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ റൈസ് മിൽ ഉടമ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത കുഞ്ഞിന്റെ മാതാവായ ആസാം സ്വദേശിനി പ്രിയങ്ക ബോറയെയും(21) ഇവരുടെ കാമുകനായ രൂപ് റോത്തിയെയും(25) കോടതി റിമാൻഡ് ചെയ്തു. കാമുകൻ പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ആസാമിലേക്ക് അയക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയോട് മൂവായിരം രൂപയും ഇവർ വാങ്ങിയിരുന്നു.
രണ്ടര വയസുകാരനായ രാഹുലിന്റെ കഥ പുറം ലോകത്തെത്തിച്ച ഓട്ടോ ഡ്രൈവർ അഷ്ക്കറിന് അഭിനന്ദന പ്രവാഹമാണിപ്പോൾ. നവമാദ്ധ്യമങ്ങളിൽ അഷ്ക്കറിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |