പാലക്കാട്: ഭക്ഷ്യവസ്തുക്കൾ ഉത്പാദന, വിതരണ, വില്പന, ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് കർശനമാക്കുന്നു. 2011 മുതൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിലവിൽ വന്നെങ്കിലും ഇപ്പോഴും ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനക്കൊരുങ്ങുന്നത്. ലൈസൻസില്ലാത്തവർക്ക് അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും ലഭിക്കും.
ഓൺലൈൻ വഴിയാണ് ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കേണ്ടത്. അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിക്കും. 12 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർ 2000 രൂപ വില്പനയ്ക്കും 3000 രൂപ ഉല്പാദനത്തിനും പായ്ക്കിംഗിനുമായി ഫീസ് അടച്ച് ലൈസൻസിന് അപേക്ഷിക്കണം. 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവർ 100 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷൻ എടുത്താൽ മതിയാകും. വീടുകളിൽ ഭക്ഷണം ഉത്പാദിപ്പിച്ച് വില്പന നടത്തുന്നവർക്കും തട്ടുകടകൾക്കും വാഹനങ്ങളിൽ വിൽപ്പന നടത്തുന്നവർക്കും പഞ്ചായത്ത് ലൈസൻസ് നിർബന്ധമില്ല. എന്നാൽ വൃത്തിഹീനമായ സാഹചര്യം ബോധ്യപ്പെട്ടാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും. ഭക്ഷ്യ വസ്തുക്കളിൽ രാസവസ്തുക്കളോ കൃത്യമ നിറങ്ങളോ ചേർത്താൽ ജയിൽ ശിക്ഷ ലഭിക്കും. കൃത്യമായ ലേബൽ വിവരങ്ങൾ ഭക്ഷണപായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയില്ലെങ്കിൽ മൂന്ന് ലക്ഷം വരെ പിഴയും ചുമത്തും. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ വില്പന നടത്തിയാൽ അഞ്ച് ലക്ഷം വരെ പിഴ അടയ്ക്കണം.
ഭക്ഷ്യ സുരക്ഷാ ലൈസൻസിന് വേണ്ട രേഖകൾ
പരാതി അറിയിക്കാം
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചറിയിക്കാം. 18004251125 എന്ന ടോൾഫ്രീ നമ്പറിലാണ് പരാതി അറിയിക്കേണ്ടത്. എല്ലാ വില്പന കേന്ദ്രങ്ങളിലും നമ്പർ വലുതായി എഴുതി പ്രദർശിപ്പിക്കണം.
ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന ശക്തമാക്കും. നിയമലംഘനം കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ നിർദ്ദേശം നൽകും.
- വി.കെ.പ്രദീപ് കുമാർ, ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |