ആലപ്പുഴ: ദേശീയപാത വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ചിട്ടും വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനമായില്ല. തുറവൂർ മുതൽ ഓച്ചിറ വരെ സ്ഥലമെടുപ്പ് പൂർത്തിയാകുമ്പോൾ ചെറുതും വലുതുമായ 60,000ൽ അധികം കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും.
ഇതിൽ 75 ശതമാനവും ചെറുകിട വ്യാപാരികളാണ്. ഇവരിൽ 95 ശതമാനവും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2018ൽ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് രണ്ടുലക്ഷം രൂപ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ലഭിക്കുന്ന നഷ്ടപരിഹാരം തൃപ്തികരമല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന ഉത്തരവും നിലവിലുണ്ട്.
മലബാർ മേഖലയിൽ കടമുറികൾ പൊളിച്ച് നീക്കിയെങ്കിലും നഷ്ടപരിഹാരം നൽകിയിരുന്നില്ല. മലപ്പുറത്തെ ഒരു പഞ്ചായത്തിൽ 75,000രൂപ വീതം ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ നഷ്ടപരിഹാരം നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കച്ചവടക്കാരുടെ വിഷയം കഴിഞ്ഞദിവസം കളക്ടർ ചർച്ച ചെയ്തതിനെ തുടർന്നാണ് വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറിയത്.
തടസങ്ങൾ ഏറെ
1. പുനരധിവാസ പട്ടികയിൽ ഇടം പിടിക്കാൻ വാടക കരാർ രജിസ്റ്റർ ചെയ്യണം
2. കടച്ചവടക്കാർ പ്രവർത്തിക്കുന്നത് രജിസ്റ്റർ ചെയ്യാതെ
3. ആകെയുള്ളത് തദ്ദേശ സ്ഥാപന ലൈസൻസ്
4. ബാങ്ക് വായ്പയെടുക്കുന്നത് ലൈസൻസും 200 രൂപ പത്രത്തിലെ വാടക കരാറും ഉപയോഗിച്ച്
5. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി സ്ഥലവും കെട്ടിടവും ഏറ്റെടുത്തുകഴിയുമ്പോൾ കെട്ടിടം ഒഴിയണം
6. ഇതോടെ കച്ചവടക്കാർ പെരുവഴിയിലാകും
7. വാടക കരാറില്ലാതെയും കടച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്
8. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരിൽ 90 ശതമാനവും വായ്പയെടുത്തവർ
അപ്പീൽ നൽകാം
കച്ചവടക്കാർക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടർ ചെയർമാനായ കമ്മിറ്റിക്ക് അപ്പീൽ നൽകാം.
""
വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ആവശ്യമായ നഷ്ടപരിഹാരം നൽകണം. കൂടാതെ ഇവർക്കായി പദ്ധതിയും നടപ്പാക്കണം. സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ കടമുറി ഒഴിയില്ല.
രാജു അപ്‌സര, സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |