വടക്കഞ്ചേരി: ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി വഴിയോരങ്ങളിലെ പാർക്കിംഗും വാഹനത്തിലുള്ള കച്ചവടവും നിരോധിച്ചതായി ഉത്തരവുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. പി.പി. സുമോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് നവംബർ ഒന്ന് മുതൽ വഴിമുടക്കിയുള്ള കച്ചവടവും പാർക്കിംഗും പാടില്ലെന്ന് തീരുമാനിച്ചത്. എന്നാൽ, വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി അനധികൃത കച്ചവടം തുടരുമ്പോഴും പഞ്ചായത്തും പൊലീസും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. നിർദേശം തെറ്റിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് യോഗത്തിൽ തീരുമാനമെടുത്തെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങിയ അവസ്ഥയാണ്. ടൗണിൽ റോഡ് വികസന ജോലികളും കൂടി നടക്കുന്നതിനാൽ യാത്രക്കാർക്ക് ഇരട്ടി ദുരിതമാണ്. വഴിയരികിലെ അനധികൃത കച്ചവടം ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും നിരന്തരമായി ആവശ്യപ്പെടുന്നതാണെങ്കിലും നടപടികളുണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം കടയിൽ സാധനങ്ങൾ വാങ്ങാനായി റോഡിൽ വാഹനം നിറുത്തുന്നവർക്ക് പൊലീസ് പിഴയും ഈടാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |