സി.പി.എം ചെർപ്പുളശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു
കെ. നന്ദകുമാർ പുതിയ ഏരിയാ സെക്രട്ടറി
ചെർപ്പുളശ്ശേരി: ഔദ്യോഗിക പക്ഷത്തെ വെട്ടി നിരത്തി സി.പി.എം ചെർപ്പുളശേരി ഏരിയാ സമ്മേളനം സമാപിച്ചു. പുതിയ ഏരിയാ കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തത് കടുത്ത മത്സരത്തിലൂടെയാണ്. ഏരിയാ കമ്മിറ്റി അംഗങ്ങളായിരുന്ന കെ. വേണുഗോപാൽ , കെ. ഗംഗാധരൻ, കെ. ബാലകൃഷ്ണൻ , കെ.ടി. സത്യൻ , കെ. ഉണ്ണിക്കൃഷ്ണൻ, പി.രാമചന്ദ്രൻ, ഒസുലേഖ , കുലുക്കല്ലൂരിൽ നിന്നുള്ള പി. പ്രദീപ് കുമാർ എന്നിവരെ ഒഴിവാക്കിയുള്ള പാനലായിരുന്നു ഏരിയാ കമ്മിറ്റിയിലേക്ക് അവതരിപ്പിച്ചത്. ഈ പാനലിനെതിരെ 13 പേർ മത്സര രംഗത്തു വരുകയായിരുന്നു.
ഈ 13 പേരും വിജയിച്ചു. ഔദ്യോഗിക പാനലിൽ നിന്ന് ഒഴിവാക്കിയ ഒ.സുലേഖ , പി. രാമചന്ദ്രൻ എന്നിവർ മത്സരത്തിലൂടെ ഏരിയാ കമ്മിറ്റിയിൽ തിരിച്ചെത്തി. ഏരിയാ സമ്മേളന പ്രതിനിധികൾ പോലും അല്ലാതിരുന്ന നെല്ലായയിൽ നിന്നുള്ള സി.വിജയകുമാർ, പി.പ്രദീപ് കുമാർ എന്നിവർ മത്സരത്തിലൂടെ ഏരിയാ കമ്മിറ്റിയിലെത്തിയതും ശ്രദ്ദേയമായി. മുൻ ഏരിയാ സെക്രട്ടറി കൂടിയായ കെബി.സുഭാഷ്, ഐ. ഷാജു, ഇ ചന്ദ്രബാബു , കാറൽമണ്ണ ലോക്കൽ സെക്രട്ടറി എം.സിജു, നെല്ലായ ലോക്കൽ സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി എന്നിവരാണ് ഔദ്യോഗിക പാനലിൽ നിന്ന് പുറത്തായ പ്രമുഖർ.
ജില്ലാ സമ്മേളന പ്രതിനിധികളെ കണ്ടെത്താനും മത്സരമുണ്ടായി. 12 അംഗ ഔദ്യോഗിക പാനലിനെതിരെ മത്സര രംഗത്തു വന്ന 9 പേരും വിജയിച്ചു.
ചർച്ചയിൽ ഏരിയാ സെക്രട്ടറിയായിരുന്ന കെ.ബി. സുഭാഷിനെതിരെ കുലുക്കല്ലൂർ, ചെർപ്പുളശേരി, തൃക്കടീരി എന്നിവിടങ്ങളിൽ നിന്നുള്ളവർ രൂക്ഷ വിമർശനമുയർത്തി. മറ്റുളള കമ്മിറ്റികൾക്കെതിരെ പഴിചാരുകയും എന്നാൽ ഏരിയാ സെക്രട്ടറി തന്നെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിധം പ്രവർത്തിച്ചുവെന്നും പ്രതിനിധികൾ വിമർശിച്ചു. കുലുക്കല്ലൂരിലെ സഹകരണ സംഘം അഴിമതിയുമായി ബന്ധപ്പെട്ട് ലോക്കൽ സെക്രട്ടറി എം.എം. വിനോദ് കുമാറിനെതിരായ നടപടി ഒഴിവാക്കിയത് ശരിയായില്ലെന്ന വിമർശനവുമുണ്ടായി. ഇതിനെതിരെ നെല്ലായ പഞ്ചായത്ത് ക്രെഡിറ്റ് സഹകരണ സംഘത്തിനെതിരായി ഉയർന്ന ചില ആരോപണങ്ങൾ ചൂണ്ടിക്കാട്ടി വിനോദ് കുമാറും പ്രതിരോധിച്ചതായാണ് വിവരം.
ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രന്റെ പ്രസംഗം നിലവാരം പുലർത്തിയില്ലെന്നും വിമർശനമുണ്ടായി. ഗ്രാമീണ റോഡുകളുടെ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി
ചെർപ്പുളശ്ശേരി നഗരസഭാ ഭരണത്തിനെതിനെതിയും സമ്മേളന പ്രതിനിധികൾ വിമർശിച്ചു.
ഒന്നാം പിണാറായി സർക്കാരിന്റെ നിലവാരം തുടർ ഭരണം ലഭിച്ചപ്പോൾ ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾക്ക് പുലർത്താനായില്ലെന്നും വിമർശനമുയർന്നു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി ജനകീയമായി മുന്നോട്ടു നയിക്കുമെന്ന് ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. നന്ദകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |