കൊച്ചി: കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്ത് പെട്ടുപോയ കുട്ടികൾക്ക് കരുതലൊരുക്കുകയാണ് വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പദ്ധതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ എൻ.ജി.ഒകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി 2018 അവസാനമാണ് ജില്ലയിൽ ആരംഭിച്ചത്. ഇതുവരെ 180ലേറെ കുട്ടികൾക്ക് കാവൽ കൈത്താങ്ങായി.
കുറ്റാരോപിതരായ കുട്ടികളെ കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക്.
ആരംഭിച്ചത് : 2018
ഇതുവരെ താങ്ങായത്: 180ലേറെ കുട്ടികൾക്ക്
എന്താണ് കാവൽ?
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുന്ന കുട്ടികൾക്ക് ആദ്യം കൗൺസലിംഗ് നൽകും. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ കാവൽ പദ്ധതിയുടെ ഭാഗമാക്കും. എൻ.ജി.ഒകൾക്ക് കുട്ടിയെ കൈമാറും. കുടുംബത്തെ അടുത്തറിഞ്ഞ് അവരെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുടുംബമാണെങ്കിൽ അത് പരിഹരിക്കാനുള്ള നിർദേശങ്ങളും സഹായങ്ങളും നൽകും. കുട്ടികൾക്ക് വിദ്യാഭ്യാസ- തൊഴിൽ പരിശീലനവും നൽകും. തുടർച്ചയായ മൂന്ന് വർഷമോ 21 വയസുവരെയോ ആണ് ഇത്തരം കുട്ടികളെ ഒപ്പം നിറുത്തുക.
പ്രധാന സേവനങ്ങൾ
ലൈഫ് സ്‌കിൽ വിദ്യാഭ്യാസം
വൊക്കേഷണൽ പരിശീലനം
ഭവന സന്ദർശനം
കേസുകൾ
മോഷണം, അടിപിടി, മയക്കുമരുന്ന്, കൊലപാതക ശ്രമം, പോക്‌സോ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ കേസുകളിൽപ്പെട്ട കുട്ടികളാണ് ഏറെയും.
ജില്ലയിൽ രണ്ട് എൻ.ജി.ഒകൾ
രാജഗിരി ഔട്ടറീച്ച് പ്രോഗ്രാം, ബ്ലൂ പോയിന്റ് എന്നീ എൻ.ജി.ഒകളാണ് ജില്ലയിൽ കാവൽ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്. രാജഗിരിയിൽ 85ലേറെയും ബ്ലൂ പോയിന്റിൽ നൂറോളവും കുട്ടികളെ കാവലിന്റെ ഭാഗമാക്കി.
കാവൽ പ്ലസ്
കാവലിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന പദ്ധതിയാണ് കാവൽ പ്ലസ്. അനാഥരായവർ, തെരുവിൽ കഴിയുന്നവർ, ബാലവേല, ബാല വിവാഹം എന്നിവയിൽ പെട്ടു പോയവർ, ലൈഗികാതിക്രമങ്ങൾക്ക് ഇരകളായവർ തുടങ്ങിയ കുട്ടികൾക്ക് പുനരധിവാസമാണ് ലക്ഷ്യം. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കാണ് ചുമതല.
നിരവധി കുട്ടികളിൽ അനുകൂലമായ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കാവൽ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.
സിനി. കെ.എസ്,
ജില്ലാ ശിശുസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |