പയ്യോളി: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങളെറിഞ്ഞ കോട്ടക്കൽ ബോട്ടുജെട്ടി സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. പകൽനേരം പോലും യുവാക്കൾ കൂട്ടമായി മദ്യപിക്കുന്നത് പതിവ് കാഴ്ചയാണ്. ചീട്ടുകളിക്കാരും കുറവല്ല. കടലിൽ നിന്ന് ഇത്തിൾ ശേഖരിക്കുന്നവർ സംഭരണ കേന്ദ്രമാക്കിയതും ഈ വിനോദ കേന്ദ്രം തന്നെ. കുഞ്ഞാലി മരക്കാർ ടൂറിസ്റ്റ് കേന്ദ്രവും കടലും കാണാൻ കുടുംബമായി എത്തുന്നവർ നാട്ടുകാരുടെ മുന്നറിയിപ്പിൽ മടങ്ങേണ്ട സ്ഥിതിയാണ്. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടംനേടിയ കോട്ടക്കൽ ബോട്ട് ജെട്ടി സമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാകുന്നത് നിസഹായരായി നോക്കി നിൽക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
കോട്ടക്കൽ മ്യൂസിയത്തിന് 50 മീറ്റർ പടിഞ്ഞാറ് മാറിയാണ് മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പയ്യോളി പഞ്ചായത്തായിരുന്ന കാലയളവിൽ മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോട്ടക്കൽ ബോട്ട് ജെട്ടിയും പാർക്കും യാഥാർത്ഥ്യമാക്കുന്നത്. 2000ത്തിൽ ഉദ്ഘാടനം ചെയ്ത ബോട്ട് ജെട്ടിയിലെ പാർക്കിൽ പ്രവേശന കവാടവും കുട്ടികൾക്ക് കളിക്കാനുളള ഉപകരണങ്ങളും ഇരിപ്പിടങ്ങളും ചെറിയ കുളവും ഒരുക്കിയിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ ആദ്യനാളുകളിൽ സഞ്ചാരികളെത്തിയിരുന്നെങ്കിലും സംരക്ഷണമില്ലാതെ പാർക്ക് നശിക്കാൻ തുടങ്ങിയതോടെ സഞ്ചാരികളും കൈയൊഴിഞ്ഞു. ചുറ്റുമതിൽ സംരക്ഷിച്ച് ഗാർഡിനെ നിയമിച്ചാൽ ബോട്ട് ജെട്ടിയിലേക്ക് സഞ്ചാരികളെ വീണ്ടും ആകർഷിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
'' കോട്ടക്കൽ ബോട്ട് ജെട്ടിയുടെ ദുരവസ്ഥ മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ചിൽഡ്രൻസ് പാർക്ക് വികസിപ്പിക്കാനും സംരക്ഷണം ഒരുക്കാനും പദ്ധതിയുണ്ട്. ഫണ്ട് മാറ്റി വച്ചിട്ടില്ല. കുഞ്ഞാലി മരക്കാർ മ്യൂസിയം, മിനി ഗോവ ബോട്ടു ജെട്ടി എന്നിവ ഉൾപ്പെടുത്തി ടൂറിസം പാക്കേജ് നഗരസഭയുടെ പരിഗണനയിലാണ്.
സുജല ചെത്തിൽ, നഗരസഭാ കൗൺസിലർ ,കോട്ടക്കൽ ഒന്നാം ഡിവിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |