ആലപ്പുഴ: ഒരിക്കൽ കുറ്റകൃത്യങ്ങളുടെ നടുവിലേക്ക് വീണുപോയ കുട്ടികളെ നല്ല ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള 'കാവൽ" പദ്ധതി ശ്രദ്ധേയമാകുന്നു. കുറ്റകൃത്യങ്ങളിൽ പങ്കെടുത്ത് നിയമ നടപടികൾ നേരിട്ടിട്ടുള്ള കുട്ടികൾക്കാണ് പദ്ധതി ഗുണകരമാകുന്നത്. നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം കുട്ടികൾക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകും. മനഃശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നൽകി സ്വഭാവ പരിവർത്തനം സാദ്ധ്യമാക്കി ശരിയായ സാമൂഹ്യജീവിതം നയിക്കാൻ ഇവരെ പ്രാപ്തരാക്കും. ജില്ലയിൽ ആലപ്പുഴ രൂപതാ സൊസൈറ്റി, സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകൾ വഴിയാണ് 'കാവൽ" നടപ്പാക്കുന്നത്. കുട്ടികളുടെ സാമൂഹ്യ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത്.
കുറ്റകൃത്യങ്ങളിലേക്ക് വീണ്ടും വീഴരുത്
വനിതാ ശിശു വികസന വകുപ്പ് ഐ.സി.പി.എസിന് കീഴിലാണ് പദ്ധതി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത് തടയുന്നതും ഇവരുടെ തുടർപഠനവും പുനരധിവാസവും സാമൂഹ്യ പുനർ ഏകീകരണവുമാണ് ലക്ഷ്യം. സർക്കാർ അക്രഡിറ്റേഷനുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്.
നല്ലവഴി കാട്ടിക്കൊടുക്കും
കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ്
തുടർ വിദ്യാഭ്യാസ സൗകര്യം ഒരുക്കും
കേസുകളിൽ കുട്ടികൾക്ക് അഭിഭാഷകനെ ഏർപ്പെടുത്തും
എക്‌സൈസിന്റെ സഹകരണത്തോടെ ഡീ അഡിക്ഷൻ പ്രോഗ്രാം
125 : ജില്ലയിൽ കാവൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത് 125 കുട്ടികൾ
ഓരോ കുട്ടിക്കും ആവശ്യമായ വ്യക്തിഗത പ്ലാൻ തയ്യാറാക്കും. ജൂവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേട്ട്, ഡി.സി.പി.ഒ, എക്‌സൈസ്, ക്രൈംബ്രാഞ്ച് പ്രതിനിധികൾ എന്നിവരടങ്ങിയ മോണിട്ടറിംഗ് ബോഡിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്
- കാവൽ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |