തൃത്താല: വേനൽക്കാലത്തിന്റെ വരവറിയിച്ച് നിളാ നദിയിൽ കണ്ണെത്താ ദൂരത്തോളം ആറ്റുവഞ്ചിച്ചെടി പൂത്തുലഞ്ഞു തുടങ്ങി. ഇരുകരയും മുട്ടി രൗദ്രഭാവത്തിലൊഴുകിയിരുന്ന നിളയെ ഓർമ്മയിൽ മാത്രമൊതുക്കി പുഴയിലെങ്ങും ഇപ്പോൾ വെള്ള നിറത്തിൽ ആറ്റുവഞ്ചിച്ചെടി പൂവിട്ട് നിൽക്കുകയാണ്. വെള്ളിയാങ്കല്ല് തടയണയ്ക്ക് പടിഞ്ഞാറ് വശത്താണ് ആറ്റുവഞ്ചിച്ചെടികൾ മനോഹര കാഴ്ച സമ്മാനിക്കുന്നത്. നിലവിൽ വേനലെത്തും മുമ്പു തന്നെ പുഴ വെള്ളിയാങ്കല്ലിന് താഴെ നീർച്ചാലായി ഒഴുകാൻ തുടങ്ങി.
വറ്റി വരണ്ട ഭാഗത്തെല്ലാം ആറ്റുവഞ്ചി കതിരിടുകയും ഇവക്കിടയിൽ കന്നുകാലികൾ മേച്ചിൽപ്പുറങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളിൽ, വർഷങ്ങളായി തുടരുന്ന മണൽഖനനം മൂലം രൂപപ്പെട്ട മൺതിട്ടകളിലാണ് ഇന്ന് പൊന്തക്കാടുകൾ വളർന്ന് കിടക്കുന്നത്. ഈ ഭാഗങ്ങളിലെല്ലാം ഭാരതപ്പുഴ പുഴവക്കിനോട് ചേർന്ന് നീർച്ചാലായി മാത്രം ഒഴുകുകയാണ്. കഴിഞ്ഞ വേനലുകളിലെല്ലാം കുടിവെള്ള ക്ഷാമം മൂലം ദുരിതം അനുഭവിച്ച തൃത്താലക്കാർ പുഴയുടെ രൂപമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. അതേസമയം വെള്ളിയാങ്കല്ലും, പൈതൃക പാർക്കും, നിളാ നദിയുമെല്ലാം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് പൂത്തുലഞ്ഞ് കാറ്റിലാടുന്ന ആറ്റുവഞ്ചിച്ചെടികൾ മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |