കൊച്ചി: കൊവിഡിന് ശേഷം ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടും തീരദേശപാതയിലെ പാസഞ്ചർ യാത്രക്കാരുടെ ദുരിതം കഠിനമായി തുടരുന്നു. തീരദേശ പാതയിലെ യാത്രക്കാരുടെ ജീവശ്വാസമായ എറണാകുളം - കായംകുളം, എറണാകുളം - കൊല്ലം ട്രെയിനുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്.
വൈകിട്ട് 6 ന് സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്ന കായംകുളം ട്രെയിനിന്റെ വാതിലിൽ വരെ തൂങ്ങിക്കിടന്നാണ് മുമ്പ് യാത്രക്കാർ സഞ്ചരിച്ചിരുന്നത്. 12 കോച്ചുകളുണ്ടായിട്ടും തിരക്കിന് കുറവുണ്ടായില്ല. രാത്രി 7.45 ന് സർവീസ് നടത്തിയിരുന്ന എറണാകുളം - കൊല്ലം ട്രെയിനിലും ഇതേ തിരക്ക് തുടർന്നു. മഹാമാരിയുടെ വരവോടെ കാര്യങ്ങൾ ആകെ മാറി.
ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്ത് വന്ന് പണിയെടുത്ത് മടങ്ങിയിരുന്നവർ പാസഞ്ചർ സർവീസ് നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായി. ജോലി ഉപേക്ഷിക്കാൻ പോലും ചിലർ നിർബന്ധിതരായി. തൊഴിലിൽ തുടർന്നവർക്ക് കിട്ടുന്ന ശമ്പളം യാത്രാച്ചെലവിന് തികയാതായി. തങ്ങളുടെ ജീവിതത്തിലെ ഇരുൾ അകറ്റുന്നതിന് റെയിൽവേ കനിയണമെന്ന് തീരദേശപാതയിലെ യാത്രക്കാർ പറയുന്നു.
ഒരു സത്യകഥ
ആലപ്പുഴയിലെ ഭൂരിഭാഗം പേരും എറണാകുളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 20 മുതൽ 70 വരെ പ്രായമുള്ളവർ വിവിധ ജോലികൾക്കായി എറണാകുളത്ത് നിത്യേന വന്നുപോകുന്നു. ഹൈക്കോടതിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സിന്ധു 15 വർഷത്തിലേറെയായി ഇതേ ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്. ട്രെയിൻ അവർക്ക് രണ്ടാം വീടാണ്. കൊവിഡ് സാഹചര്യത്തിൽ ലേഡീസ് കമ്പാർട്ടുമെന്റിലെ പഴയ ചങ്ങാതിമാരിൽ പകുതിപേരും ജോലി അവസാനിപ്പിച്ചു. ആലപ്പുഴ -എറണാകുളം പാസഞ്ചർ സർവീസ് പുനരാരംഭിച്ചതിനാൽ ഇങ്ങോട്ടുള്ള യാത്ര എളുപ്പമായെന്ന് സിന്ധു സമ്മതിക്കുന്നു.
വൈകിട്ടത്തെ തിരിച്ചുപോക്ക് പ്രശ്നം തന്നെയാണ്. ഹബ്ബിലെത്തി ബസ് പിടിച്ച് കലവൂരിലെ വീട്ടിലെത്തുമ്പോൾ രാത്രി ഒരു നേരമാകും. ബസിലെ തിരക്ക്, കൊവിഡ് ഭീതി, യാത്രാച്ചെലവ് തുടങ്ങി നൂറു കൂട്ടം തലവേദനകൾ വേറെയും. വൈകിട്ടുള്ള രണ്ട് ട്രെയിൻ സർവീസുകളും എത്രയും വേഗം തുടങ്ങിയാൽ തന്നെ പോലെ നൂറു കണക്കിന് യാത്രക്കാർക്ക് അനുഗ്രഹമാകുമെന്ന് സിന്ധു പറഞ്ഞു.
ദുരിതമീ യാത്ര
ട്രെയിൻ സർവീസ് പുനരാരംഭിച്ചെങ്കിലും അരൂർ, എഴുപുന്ന, വയലാർ, തിരുവിഴ, കലവൂർ, തുമ്പോളി തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളിൽ ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഈ സ്റ്റേഷനുകളിലുള്ളവർ ട്രെയിൻ പിടിക്കുന്നതിന് കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
സ്പെഷ്യൽ ട്രെയിനിനായി സർവീസ് നടത്തിയപ്പോൾ വെട്ടിച്ചുരുക്കിയ സ്റ്റോപ്പുകൾ അടിയന്തരമായി പുന:സ്ഥാപിക്കണം.
കെ.ജെ. പോൾ മാൻവട്ടം
പ്രസിഡന്റ്
ഓൾ കേരള റെയിൽവേ യൂസേഴ്സ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |