# വരണാധികാരിക്ക് തെറ്റി, ബി.ജെ.പിയുടെ ആഹ്ളാദം വെറുതെയായി
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ രവികുമാർ കോമന്റേത്തിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 18 അംഗ ഭരണസമിതിയിൽ മൂന്ന് മുന്നണികൾക്കും ആറുപേർ വീതമാണുള്ളത്. ചർച്ചയിൽ ബി.ജെ.പിയിലെ ആറംഗങ്ങളും സി.പി.എമ്മിലെ നാലുപേരും പങ്കെടുത്തു. വേട്ടെടുപ്പിൽ നിന്ന് സി.പി.എം അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസ പ്രമേയയം പരാജയപ്പെടുകയായിരുന്നു. വരണാധികാരി അവിശ്വാസം പാസായെന്ന് ആദ്യം പ്രഖ്യാപിച്ചത് ആശങ്കക്കിടയാക്കി.
പങ്കെടുത്ത പത്തുപേരിൽ ആറുപേരുടെ വോട്ടോടെ പ്രമേയം പാസായി എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആകെയുള്ള 18 അംഗങ്ങളിൽ 10 പേരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ അവിശ്വാസം പാസാകൂ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം വന്നതോടെയാണ് വരണാധികാരി വീണ്ടും പ്രഖ്യാപനം നടത്തിയത്. വരണാധികാരിയുടെ ആദ്യ പ്രഖ്യാപനത്തെ തുടർന്ന് ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ആഹ്ളാദ പ്രകടനം നടത്തി. വരണാധികാരിയുടെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. 11ന് ചർച്ച നടക്കുമെന്നായിരുന്നു വരണാധികാരിയുടെ അറിയിപ്പ്. സി.പി.എമ്മിലെ വിജയമ്മ, കേരളാ കോൺഗ്രസിലെ ദീപു ഗോപി പടകത്തിൽ എന്നിവർ 11 കഴിഞ്ഞെത്തിയതിനാൽ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |