കോന്നി: കോമഡി ഉത്സവങ്ങളിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ജനശ്രദ്ധ നേടുകയാണ് മലയാലപ്പുഴ ആനചരിക്കൽ സ്വദേശി പ്രശാന്ത് പ്രസന്നൻ. തന്റെ ശബ്ദം അനുകരിച്ചത് കണ്ടു ഉലകനായകൻ കമലഹാസൻ പ്രശാന്തിനെ നേരിട്ട് വിളിച്ചു അഭിനന്ദനമറിയിച്ചപ്പോൾ പ്രശാന്ത് ശരിക്കും ഞെട്ടി. ഉപജീവനത്തിനായി ജെ. സി. ബി ഓടിക്കുന്ന ഈ മലയോരനാട്ടുകാരന്റെ സ്വപ്നം സിനിമയാണ്. സ്കൂളിലും നാട്ടിലും ചുരുക്കം ചില വേദികളിൽ മാത്രമാണ് പ്രശാന്ത് മിമിക്രി അവതരിപ്പിച്ചിരുന്നത്. ചാനലുകളിലെ മിന്നുന്ന പ്രകടനംകൊണ്ട് ഇപ്പോൾ വേദികൾ കീഴടക്കുകയായിരുന്നു. കമലഹാസൻ നേരിട്ട് വിളിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്ന് പ്രശാന്ത് പറഞ്ഞു. സിനിമയിലെ ഡയലോഗുകൾ മനോഹരമായി അവതരിപ്പിച്ചത് കമലാഹാസനെയും അത്ഭുതപ്പെടുത്തി. തമിഴിലുള്ള ഡയലോഗുകൾ മലയാളിയായ പ്രശാന്ത് അവതരിപ്പിച്ചതിലെ കൃത്യത കമലഹാസന് ഏറെ ഇഷ്ടമായി. ചെങ്ങറ എസ്റ്റേറ്റിൽ ജനിച്ചു വളർന്ന പ്രശാന്ത് എസ്റ്റേറ്റിലെ തമിഴ്നാട്ടുകാരായ തോട്ടം തൊഴിലാളികളിൽ നിന്നുമാണ് തമിഴ്‍ സിനിമയും കമലഹാസനും രജനികാന്തും സൂര്യയുമൊക്കെ അടുത്തറിഞ്ഞത്. തമിഴ്‍നാട്ടിലെ വിവിധ പ്രദേശങ്ങളിലെ ഭാഷ വ്യത്യാസവും കൃത്യമായി പ്രശാന്ത് നിരീക്ഷിച്ചിരുന്നു. നാട്ടുകാരുടെ സ്നേഹവും പിന്തുണയും ഈ കലാകാരന് ആത്മവിശാസം നൽകുന്നു. മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ഉത്സവവേദികളിലും ഇദ്ദേഹം മിമിക്രി അവതരിപ്പിച്ചിരുന്നു. മലയാലപ്പുഴ ആനചരിക്കലിൽ ചായക്കട നടത്തുകയാണ് അച്ഛൻ പ്രസന്നൻ. അമ്മ ശ്യാമളയ്ക്ക് ആരോഗ്യ പ്രശ്നങ്ങളേറെയുണ്ട്. അഖിലയാണ് ഭാര്യ. സിനിമയിലേക്കുള്ള ചവിട്ടുപടിയാണ് ഈ ചെറുപ്പക്കാരൻ മിമിക്രിയെ കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |