35 വർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സിയിൽ കയറി മണിയൻപിള്ള രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാൻ നഗരത്തിലിറങ്ങിയ നടൻ മണിയൻപിള്ള രാജുവിനെക്കണ്ട് തലസ്ഥാനവാസികൾക്ക് കൗതുകം. സിറ്റി സർക്കുലർ സർവീസിന്റെ പ്രചാരണാർത്ഥമാണ് നഗരം ചുറ്റാൻ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികൾക്കൊപ്പം മണിയൻപിള്ള രാജുവും കൂടിയത്.
35 വർഷത്തിന് ശേഷമാണ് രാജു കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. അതിഥികൾ ടിക്കറ്റെടുക്കാനൊരുങ്ങിയപ്പോൾ 50 രൂപ കൊടുത്താൽ 24 മണിക്കൂർ യാത്ര ചെയ്യാമെന്ന് കോർപ്പറേഷൻ എം.ഡി ബിജു പ്രഭാകർ പറഞ്ഞു. ആ ടിക്കറ്റെടുത്ത് രാത്രി ഇതിൽ കിടന്നുറങ്ങിയിട്ടേ പോകുന്നൂള്ളൂവെന്നായി മണിയൻപിള്ള രാജു.
കനകക്കുന്നിന് മുന്നിൽ നിന്നാണ് ബിജു പ്രഭാകറിനൊപ്പം നടനും വ്യവസായികളും ബസിൽ കയറിയത്. നഗരം കാണുന്നതിനൊപ്പം ഇതൊരു വിനോദമാണ്, കുടുംബത്തോടെ എല്ലാവരും സർക്കുലർ ബസുകൾ ഉപയോഗിക്കണം, മെട്രോ ഇല്ലാത്ത തലസ്ഥാന നഗരത്തിന്റെ മെട്രോ സർവീസാണ് ഇതെന്നും രാജു പറഞ്ഞു.
കവടിയാർ വഴി നന്തൻകോട് കറങ്ങി വണ്ടി മ്യൂസിയം ജംഗ്‌ഷനിലെത്തിയപ്പോൾ 'കട്ടപ്പുറത്താകില്ല...കറങ്ങിക്കൊണ്ടേയിരിക്കും...'. മണിയൻപിള്ള രാജു പറഞ്ഞു. യാത്ര അവസാനിപ്പിച്ച ശേഷം ഇവർ വെള്ളയമ്പലത്തെ കോഫിഹൗസിൽ നിന്ന് ചായയും കുടിച്ചാണ് മടങ്ങിയത്.
ജനം സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് സർക്കുലർ വണ്ടിയിലേക്ക് കയറിയാൽ നഗരത്തിലെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ പറഞ്ഞു. ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി എബ്രഹാം തോമസ്, ടൂറിസം രംഗത്തെ പ്രമുഖൻ ഇ.എം. നജീബ്, ആർക്കിടെക്‌ട് എൻ. മഹേഷ്, ടി.എ.ടി.എഫ് സെക്രട്ടറി കെ. ശ്രീകാന്ത്, ബേബി മാത്യു മുളമൂട്ടിൽ ഫിനാൻസ്, മുത്തൂറ്റ് ജോണി എന്നിവരോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഫിനാൻസ് ആർ.കെ. സിംഗ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവരാണ് യാത്ര ചെയ്‌തത്.
പത്തും അമ്പതും മാത്രം
കൂടുതൽ യാത്രക്കാരെ സിറ്റി സർക്കുലറിലേക്ക് ആകർഷിക്കാൻ നാളെ മുതൽ ടിക്കറ്റ് ചാർജിൽ വൻ ഇളവ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരമാണിതെന്ന് സി.എം.ഡി ബിജുപ്രഭാകർ കേരളകൗമുദിയോട് പറഞ്ഞു. ഒരു സർക്കിൾ ചുറ്റികറങ്ങാൻ 10 രൂപ മാത്രമായിരിക്കും ചാർജ്. 24 മണിക്കൂറിന് 50 രൂപ തന്നെ ഈടാക്കും. അതിനിടയിലുള്ള മറ്റ് ടിക്കറ്റ് ചാർജുകളെല്ലാം ജനുവരി 15വരെ നിറുത്തലാക്കും. മൂന്ന് മാസം കഴിഞ്ഞാൽ മാത്രമേ സിറ്റി സർക്കുലർ സർവീസുകൾക്ക് മികച്ച കളക്ഷൻ ലഭിക്കൂവെന്നാണ് കണക്കുകൂട്ടൽ.
സിറ്റിയിൽ ഇതുമതി
സർക്കുലർ സർവീസുകളുമായി ജനങ്ങൾ അടുക്കുന്നതോടെ ഘട്ടംഘട്ടമായി നഗരത്തിലെ മറ്റ് ബസ് സർവീസുകൾ നിർത്തലാക്കാനാണ് ആലോചന. ട്രാഫിക് അടക്കം വിവിധ കാരണങ്ങൾ കണക്കിലെടുത്ത് ഉടൻ നടപ്പിലാക്കില്ല. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നഗരത്തിന് പുറത്ത് നിറുത്തുന്നതും ആലോചനയിലുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര തുടങ്ങിയ ടൗണുകളിൽ സമീപഭാവിയിൽ സർക്കുലർ സർവീസുകൾ ആരംഭിക്കും.സീസൺ ടിക്കറ്റുകളും, മാസ ടിക്കറ്റുകളും ഉപയോഗിച്ചുള്ള യാത്രകളും പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |