പാലക്കാട്: പ്രതിസന്ധിക്കൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിൽ രണ്ടാംവിള നെൽക്കൃഷി സജീവമായി പുരോഗമിക്കുന്നു. ഭൂരിഭാഗം കർഷകരും ഞാറ്റടി തയ്യാറാക്കി നടീലാണ് നടത്തുന്നത്. ചുരുക്കം ചില കർഷകർ മാത്രമാണ് ചേറ്റുവിത നടത്തിയിരിക്കുന്നത്. ഇതിനിടിയിൽ താളംതെറ്റി പെയ്യുന്ന മഴ കൃഷി പണികളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. ഇടവിട്ട് രാത്രികാലങ്ങളിൽ പെയ്യുന്ന ശക്തമായ മഴകാരണം പാടങ്ങളിൽ വെള്ളക്കെട്ട് ഒഴിയാത്തതിനാൽ നിലംഒരുക്കി നടീൽ നടത്താൻ കഴിയാത്ത സാഹചര്യവും മിക്ക കർഷകരും നേരിടുന്നുണ്ട്.
പാലക്കാട്, ആലത്തൂർ, ചിറ്റൂർ, താലൂക്കുകളിലാണ് നിലവിൽ രണ്ടാംവിള നെൽക്കൃഷി പ്രവർത്തികൾ തകൃതിയായി നടക്കുന്നത്. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നേരത്തേ നടീൽ കഴിഞ്ഞു. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാംവിളയ്ക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമയ്ക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണ് ഉള്ളത്. രണ്ടാംവിള ശരാശരി ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.
ജലസേചനത്തിനായി മലമ്പുഴ ഡാം തുറന്നു
ഈ വർഷം അധികമഴ ലഭിച്ചതോടെ ജില്ലയിലെ ഡാമുകളെല്ലാം ജലസമൃദ്ധമായതിനാൽ കർഷകർക്ക് പതിവുപോലെയുള്ള ആശങ്കയില്ല എന്നതാണ് വലിയ ആശ്വാസം. നിലവിൽ ജലസേചനത്തിനായി മലമ്പുഴ ഡാം തുറന്നു. ഇടത്, വലത് കനാലുകൾ വഴി കഴിഞ്ഞദിവസം രാവിലെയാണ് വെള്ളം തുറന്നുവിട്ടത്. നിലവിൽ കനാൽ ശേഷിയുടെ പകുതി മാത്രമാണ് തുറന്നിട്ടുള്ളത്. ഇതോടൊപ്പം ഉദ്യാനത്തിലെത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കാനായി നേരിയ തോതിൽ ഡാം പുഴയിലേക്ക് തുറന്നിട്ടുമുണ്ട്. ഇടവിട്ടുള്ള ജലസേചനം വഴി 90- 100 ദിവസത്തേക്കുള്ള വെള്ളം ലഭ്യമാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആവശ്യത്തിനനുസരിച്ച് കനാൽ വഴി കൃഷിക്കു ജലം ലഭ്യമാക്കാനാണു തീരുമാനം. വാലറ്റ പ്രദേശങ്ങളിൽ നിലവിൽ ജലസേചനത്തിന്റെ ആവശ്യം കുറഞ്ഞ തോതിലായതിനാലാണ് പൂർണതോതിൽ ജലം ഒഴുക്കാത്തത്. 114.7 മീറ്ററാണ് നിലവിലെ ഡാമിലെ ജലനിരപ്പ്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
വെള്ളം ലഭ്യമാകാത്തത് ഉയർന്ന പ്രദേശങ്ങളിൽ
മഴ ആവശ്യത്തിന് ലഭ്യമായതിനാൽ വെള്ളത്തിന് നിലവിൽ ബുദ്ധിമുട്ടില്ലെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ കനാൽ വെള്ളം ലഭ്യമാകാത്ത സാഹചര്യമുണ്ട്. ഡാം തുറന്നെങ്കിലും കുഴൽമന്ദം, ചിതലി, കോട്ടായി, പെരുങ്ങോട്ടുകുറുശ്ശി തുടങ്ങിയ വാലറ്റ പ്രദേശങ്ങളിൽ വെള്ളം എത്തിയിട്ടില്ല. അതിനാൽ മൂന്നുദിവസത്തേക്കെങ്കിലും കനാലുകളിലേക്ക് പൂർണതോതിൽ ജലം തുറന്നുവിടണം. തുറന്നുവിടുന്ന ജലത്തിന്റെ തോത് കുറച്ചാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം കിട്ടുകയില്ല. ആവശ്യമുള്ള ഇടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വെള്ളം ലഭ്യമാക്കേണ്ടത്. മുതലാംതോട് മണി, ജനറൽ സെക്രട്ടറി, ദേശീയ കർഷക സമാജം, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |