കോഴിക്കോട്: സർക്കാർ തിരിച്ചുപിടിച്ച ട്രഷറി നിക്ഷേപത്തുക മടക്കിക്കിട്ടേണ്ടതടക്കം ആറു അടിയന്തര പ്രശ്നങ്ങളിൽ സത്വരപരിഹാരം തേടി ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കോർപ്പറേഷൻ കൗൺസിലിന്റെ നിവേദനം.
ഇന്നലെ കൗൺസിൽ ഹാളിൽ മന്ത്രിയ്ക്ക് ഒരുക്കിയ സ്വീകരണച്ചടങ്ങിലാണ് നിവേദനം സമർപ്പിച്ചത്. സർക്കാർ തിരിച്ചുപിടിച്ച ട്രഷറി നിക്ഷേപത്തുക 17.73 കോടി രൂപ വരും. പി.എഫ് അക്കൗണ്ട്, കണ്ടിജന്റ് പെൻഷൻ, സ്‌പെഷ്യൽ ഫണ്ട് എന്നീ ഇനങ്ങളിൽ വിനിയോഗിക്കേണ്ടതാണ് ഈ തുക. സ്‌പെഷ്യൽ ഫണ്ട് അക്കൗണ്ട് മാത്രം 15.64 കോടി രൂപയുണ്ട്. ജീവനക്കാർക്കും കരാറുകാർക്കും സമയബന്ധിതമായി അനുവദിക്കാനുള്ളതാണ് തുക. പട്ടികജാതി വിഭാഗക്കാർക്കുള്ള ഫ്ലാറ്റ് നിർമ്മാണ പദ്ധതിയുടെ തുകയും ഇതിലുണ്ട്.
മാങ്കാവ് - മേത്തോട്ടുതാഴം റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ 45 കോടി വേണ്ടതിൽ 4 .6കോടിയാണ് കോർപ്പറേഷന് അനുവദിച്ചത്. നിലവിൽ 4.7മീറ്റർ വിതിയുള്ള റോഡ് 18 മീറ്ററായാണ് വീതി കൂട്ടുന്നത്.
സെൻട്രൽ പെൻഷൻ ഫണ്ടിൽ നിന്ന് 2007 മുതൽ തുക കൃത്യമായി ലഭിക്കാത്തതിനാൽ 106.70 കോടി രൂപ കോർപ്പറേഷന് കിട്ടാനുണ്ട്. ജീവനക്കാരുടെ പെൻഷൻ, പെൻഷൻ പരിഷ്‌കരണത്തിന്റെ കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക, ഉത്സവബത്ത എന്നിവ വിതരണം ചെയ്ത വകയിൽ 2007 ഏപ്രിൽ മുതൽ 2021 മേയ് 31 വരെ ചെലവഴിച്ച തുകയാണിത്.
ജനസാന്ദ്രതയും വിസ്തീർണവും കണക്കിലെടുത്ത് ആരോഗ്യ വിഭാഗത്തിൽ കൂടുതൽ തസ്തികകൾ അനുവദിക്കണമെന്നതാണ് മറ്റൊരു ആവശ്യം. രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 20 തസ്തികകൾ മാത്രമാണ് അനുവദിച്ചത്. പത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1, നാല് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1, ഒരു ഹെൽത്ത് സൂപ്പർവൈസർ എന്നീ സൂപ്പർവൈസറി തസ്തികകൾ കൂടി അനുവദിക്കേണ്ടതുണ്ട്.
മെക്കാനിക്കൽ, ഓട്ടോമൊബൈൽ എനജിനിയർ, ചീഫ് മെക്കാനിക്ക്, മെക്കാനിക്ക്, ഓട്ടോ ഇലക്ട്രിഷ്യൻ എന്നിവർ ഉൾപ്പെടുന്ന മെക്കാനിക്കൽ വിഭാഗം അനുവദിക്കണമെന്നും നിവേദനത്തിലുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മാതൃകയിൽ നഗരസഭയിലും ഇലക്ട്രിക്കൽ വിഭാഗം വേണം. പൊതുമരാമത്ത് വകുപ്പിനെ ആശ്രയിക്കേണ്ടി വരുന്നതോടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിൽ കാലതാമസം നേരിടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വരുമാനം ഉയർത്തണം
കോഴിക്കോട്: നികുതിപിരിവ് ഊർജ്ജിതമാക്കി കോർപ്പറേഷന്റെ വരുമാനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഓർമ്മിപ്പിച്ചു. കോഴിക്കോടിന്റെ സാദ്ധ്യത പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ കൗൺസിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ വികസനത്തിന് എല്ലാ സഹായവുമുണ്ടാവും. കനോലി കനാൽ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുന്നുണ്ട്. കോഴിക്കോട് ചരിത്രമ്യൂസിയം സ്ഥാപിക്കും.
മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി. ദിവാകരൻ, പി.കെ. നാസർ, കൗൺസിലർമാരായ കെ.സി ശോഭിത, കെ. മൊയ്തീൻ കോയ, എൻ. ശിവപ്രസാദ്, എം.എസ്. തുഷാര, ഒ. സാദാശിവൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് സ്വാഗതവും നഗരസഭ സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |