കോഴിക്കോട്: മൂന്നുവയസുകാരന്റെ ഹൃദയത്തെ ബാധിച്ച ട്രൈകസ്‌പിഡ് അട്രീസിയ, പൾമണിറി അട്രീസിയ എന്ന അപൂർവ രോഗത്തിന് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളുടെ ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ. എം.എം.കമ്രാൻ, ഡോ. ജനീൽ മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് യമനിൽ നിന്നുള്ള കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്.
സാധാരണ ഹൃദയത്തിൽ ഇടതുവശത്തും വലതുവശത്തുമായി ഉണ്ടാകുന്ന നാല് ഹൃദയവാൽവുകളിൽ ഇടതുവശത്തെ രണ്ട് വാൽവുകൾ മാത്രമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. അതിനാൽ വലതുവശത്തെ ഹൃദയ അറയിൽ നിന്ന് രക്തം മറ്റു അറകളിലേക്കോ ശ്വാസകോശത്തിലേക്കോ പ്രവഹിക്കാൻ കഴിയാതെ വലതുവശത്തെ അറയിൽ കട്ട പിടിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. ശ്വാസകോശത്തിനും ശരീരത്തിലെ മറ്റ് അവയവങ്ങൾക്കും രക്തം കിട്ടാത്തതിനാൽ ഓക്സിജന്റെ അളവ് കുറഞ്ഞ് കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
കുട്ടികളിൽ ജന്മനാ ഹൃദ്രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശിശുമിത്ര ചികിത്സാ സഹായ പദ്ധതി മെട്രോമെഡ് ഇന്റർനാഷണൽ സെന്ററിൽ നടത്തിവരുന്നതായും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ.മുഹമ്മദ് മുസ്തഫ, ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.എം.എം.കമ്രാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |