തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാനത്ത് ലഹരിയൊഴുക്കാൻ മാഫിയകൾ സജീവം. പൂവാർ റിസോർട്ടിലെ ലഹരിപ്പാർട്ടി ഇതിന്റെ ടെസ്റ്റ് ഡോസാണെന്ന നിഗമനത്തിലാണ് പൊലീസും എക്സൈസും. ഡി.ജെ പാർട്ടി, ഫാഷൻ ഷോ എന്നിവയുടെ മറവിലാണ് മദ്യത്തിനൊപ്പം മാരക ലഹരിവസ്‌തുക്കളും ഒഴുകുന്നത്. ഇത് മുന്നിൽക്കണ്ട് പരിശോധന വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് എക്സൈസ്. ഗോവ, മഹാരാഷ്ട്ര, ബംഗളൂരു, മണാലി എന്നിവിടങ്ങളിൽ നിന്നാണ് ന്യുജെൻ ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്കെത്തുന്നത്. ഇത് കടത്തുന്നതിന് പിന്നിൽ മലയാളികളടക്കമുള്ളവരുടെ വൻനിരതന്നെയുണ്ട്. അഭ്യസ്തവിദ്യരായ യുവാക്കളെ ലഹരിയും പണവും നൽകി വശത്താക്കിയും വഴങ്ങാത്തവരെ കെണിയിൽപ്പെടുത്തിയുമാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരികൈമാറ്റം. ഇവരിൽ നിന്ന് ചില്ലറ വില്പനക്കാരിലേക്കും അവിടെനിന്ന് ആവശ്യക്കാരിലേക്കും ലഹരി എത്തിക്കുന്നതാണ് രീതി. കുറഞ്ഞ അളവിലായിരിക്കും ആവശ്യക്കാർക്ക് ലഹരി കൈമാറുക. പിടിയിലായാലും വാങ്ങാനെത്തുന്നവരെ ബലിയാടാക്കി വിതരണക്കാർ മുങ്ങുന്നതാകും പതിവ്. കുറഞ്ഞ അളവിലാകുമ്പോൾ ശിക്ഷയിലും ഇളവ് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. തലസ്ഥാനത്ത് ഗ്രാമ-നഗര പ്രദേശങ്ങളിൽ പ്രത്യേകം വിതരണക്കാർക്കായിരിക്കും ചുമതല. റിസോർട്ട്, ബീച്ച്, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പാർട്ടികളിലും ഇവന്റുകളിലുമായിട്ടാകും കൈമാറ്റം. അതേസമയം എക്‌സൈസിനൊപ്പം ഫോറസ്റ്റ്, റവന്യൂ, പൊലീസ്, ഡ്രഗ്‌സ്, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ സംയുക്തമായാണ് ഒരുമാസം നീണ്ടു നിൽക്കുന്ന പരിശോധനകൾ ആസൂത്രണം ചെയ്യുന്നത്. ഇതിനൊപ്പം എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവുകളും നടക്കും.
മനുഷ്യനെ കൊല്ലും മയക്കുമരുന്നുകൾ
സ്റ്റിമുലെന്റ്സ്
കൊക്കെയ്ൻ, ആംഫിറ്റമിൻ, കഫീൻ, സിന്തറ്റിക് സ്റ്റിമുലന്റ് സിൽ കീറ്റമിൻ, മാൻഡ്രക്സ്, സ്റ്റിറോയ്ഡ് ഗുളിക, ബ്രൗൺഷുഗർ, ഹെറോയിൻ, മോർഫിൻ, പെത്തഡിൻ, ബ്യു പ്രിനോർഫിൻ, മെപ്പരിഡിൻ, പെന്റാസോസിൻ, ഡെക്സ്‌ട്രോ പ്രപ്പോക്‌സിഫീൻ
(ഈ വിഭാഗത്തിൽപ്പെട്ട ലഹരിമരുന്നുകൾക്ക് അടിമപ്പെട്ടാൽ സാധാരണ ജീവിതത്തിലേക്ക് തിരികെവരിക പ്രയാസമാണ്.)
ആംഗ്സിയോളൈറ്റിക്സ് ഹിപ്‌നോട്ടിക്സ്
ഉറക്കഗുളികകളുടെ വിഭാഗം
കഞ്ചാവ്
ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ്
ഹാലൂസിനോജൻസ്
എൽ.എസ്.ഡി,
സിലോസൈബിൻ മെസ്‌കാലിൻ
ഇൻഹലന്റ്സ്
പെയിന്റ്, തിന്നർ, പെട്രോൾ, ഡീസൽ, നെയിൽ പോളിഷ്, ഗ്യാസ്, പശ, എയ്‌റോസോൾ – എന്നിവ ശ്വസിച്ച് ലഹരിക്കടിമപ്പെടുന്നു. (കുട്ടികളും ചെറുപ്പക്കാരുമാണ് ഇത്തരം ലഹരികൾ കൂടുതലായി ഉപയോഗിക്കുന്നത്. ചെലവ് കുറവും കിട്ടാൻ എളുപ്പവുമായ ഇത്തരം ലഹരി പദാർത്ഥങ്ങൾ തലച്ചോറിന് ഗുരുതരമായ തകരാറുകൾ ഉണ്ടാക്കുന്നു.)
എൽ.എസ്.ഡി യുവതലമുറയുടെ ഇഷ്ട ലഹരി
സ്റ്റാമ്പ് പേപ്പർ, സ്റ്റിക്കർ എന്നീ പേരുകളിൽ അറിയപ്പെടുന്ന എൽ.എസ്.ഡി സ്റ്റാമ്പിന്റെ രാസനാമം ലൈസർജിക് ആസിഡ് ഡൈ ഈഥൈൽ അമൈഡ് എന്നാണ്. സ്റ്റാമ്പിന്റെയും സ്റ്റിക്കറിന്റെയും മാതൃകയിലാണ് ഈ ലഹരിവസ്തു ലഭിക്കുന്നത്. ഒരുവശത്തെ സ്റ്റിക്കർ ഇളക്കിമാറ്റി നാവിൽ ഒട്ടിക്കുന്നതാണ് ഉപയോഗരീതി. 8 മുതൽ 10 മണിക്കൂർ വരെ ലഹരിയുടെ വീര്യം ലഭിക്കും. ഉപയോഗിക്കാൻ എളുപ്പമുള്ളതും ഉപയോഗിച്ചതായി തിരിച്ചറിയാൻ പ്രയാസമുള്ളതും ആയതിനാൽ ഇത്തരം ലഹരിവസ്തുക്കൾ വ്യാപകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |