പാലക്കാട്: ജില്ലയിൽ രണ്ടാം വിള നെൽകൃഷി നടീൽ സജീവമായിരിക്കെ രാസവള ക്ഷാമം രൂക്ഷം. നടീൽ കഴിഞ്ഞ പാടങ്ങളിൽ ഒന്നാം വളപ്രയോഗം നടത്താൻ കഴിയാതെ രാസവളത്തിനായി കർഷകർ നെട്ടോട്ടത്തിലാണ്. അമിതവില കൊടുത്താലും വളം കിട്ടാനില്ലെന്ന് കർഷകർ പറയുന്നു. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവക്കാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.
അടിസ്ഥാന വളങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കൂട്ടുവളങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. കൃഷിക്കാർ വളത്തിനായി ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്ക് ഡിപ്പോകൾ പലതും ശൂന്യമാണ്. സ്വകാര്യ വളം വിൽപനശാലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ. എന്നാൽ അവശ്യവളങ്ങൾ ഇവിടെയും കിട്ടാനില്ല. തമിഴ്നാട്ടിൽ രാസവളം കിട്ടുന്നതിനാൽ മീനാക്ഷിപുരം, പൊള്ളാച്ചി, ഗോപാലപുരം, കോയമ്പത്തൂർ അതിർത്തിപ്രദേശങ്ങളിൽ രാസവളത്തിനായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പാടങ്ങളിൽ കൃത്യസമയത്ത് വളപ്രയോഗം നടത്താനായില്ലെങ്കിൽ അധ്വാനം വെറുതെയാകുമെന്ന് കർഷകർ പറയുന്നു.
രാസവളങ്ങളുടെ വില കമ്പനികൾ കൂട്ടിയതിനെ തുടർന്നുള്ള വില വർധനയും ക്ഷാമവും കർഷകരെ പ്രതിസന്ധിയിലാക്കി. ക്ഷാമം മുതലെടുത്ത് തമിഴ്നാട്ടിലെ സ്വകാര്യ വിൽപനശാലകളിൽ ചില്ലറ വിൽപനക്ക് അമിത വില ഈടാക്കുന്നതായി കർഷകർക്ക് പരാതിയുണ്ട്. ലോറി വാടക, കയറ്റിറക്ക് കൂലി എന്നിവ വർദ്ധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പറയുന്നു.
പ്രതീക്ഷയോടെ നടീൽ തുടങ്ങി കർഷകർ
പ്രതിസന്ധിക്കൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ പ്രതീക്ഷയോടെ രണ്ടാംവിള നടീൽ തുടങ്ങി. ജില്ലയിൽ രണ്ടാംവിള കൃഷിയിറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. താളം തെറ്റിയ പെയ്യുന്ന മഴ കൃഷി പണികളെയും സാരമായി ബാധിക്കുന്നുണ്ട്.
പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് കൃഷിപ്പണികൾ തകൃതിയായി നടക്കുന്നത്. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നേരത്തേ നടീൽ കഴിഞ്ഞു. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്ക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. പതിവുപോലെ ഇത്തവണ ജില്ലയിലെ ഡാമുകൾ ജലസമൃദ്ധിലായതിനാൽ കർഷകർ പ്രതീക്ഷയിലാണ്. ജില്ലയിൽ ശരാശരി 35,000 ഹെക്ടർ സ്ഥലത്താണ് രണ്ടാംവിള കൃഷിയിറക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |