കൊല്ലങ്കോട്: മുതലമട ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ നിന്ന് യുവാക്കളെ കാണാതായിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും തുമ്പൊന്നും കണ്ടെത്താനാവാതെ അന്വേഷണ സംഘം. ആഗസ്റ്റ് 30ന് രാത്രി 10 മുതൽ കാണാതായ സാമുവൽ (സ്റ്റീഫൻ -28), അയൽവാസിയായ സുഹൃത്ത് മുരുകേശൻ (28) എന്നിവരുടെ തിരോധാനം സംബന്ധിച്ചാണ് പൊലീസ് ഇരുട്ടിൽ തപ്പുന്നത്. കാണാതായ ദിവസം സാമുവൽ ജോലി ചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പക്ഷേ തുടരന്വേഷണത്തിൽ വിവരങ്ങളൊന്നും കണ്ടെത്താനായില്ല.
സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ അന്നുരാത്രി 10.30 മുതൽ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണവും വഴിമുട്ടിയ അവസ്ഥയിലാണ്. പൊലീസ് നായയെ ഉപയോഗിച്ച് മേഖലയിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും വനപ്രദേശങ്ങളിലും പരിശോധന നടത്തി. കള്ളുചെത്ത് നടത്തുന്ന ഒരു തോട്ടത്തിലെത്തിയ നായ പ്രദേശത്തെ ഷെഡിന് ചുറ്റും ഓടിയിരുന്നു. ഈ ഭാഗത്തുവെച്ചു തന്നെയാണ് ഫോൺ ഓഫായതെന്ന് സൈബർ പൊലീസും വ്യക്തമാക്കുന്നു. ഇത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. പിന്നീട് മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായയുടെ പരിശോധനയിലും തുമ്പൊന്നും ലഭിച്ചില്ല. ഡ്രോൺ പറത്തിയും വനംവകുപ്പിനൊപ്പം വനത്തിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
യുവാക്കളെ കാണാതായി 60 ദിവസം പിന്നിട്ടപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.സുന്ദരന്റെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണം. കാണാതായി മൂന്നുമാസം കഴിഞ്ഞും യാതൊരു തുമ്പുമില്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പട്ടികജാതി പട്ടികവർഗ സംരക്ഷണസമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |