സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളിൽ പലതിനും ലൈസൻസുമില്ല
തിരുവനന്തപുരം: മനോഹാരിതയ്ക്കൊപ്പം നിഗൂഢതകളും ഒളിപ്പിച്ചുവയ്‌ക്കുന്ന പൂവാറിലെ പകുതിയിലേറെ റിസോർട്ടുകളും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ആകെയുള്ള 21 റിസോർട്ടുകളിൽ ഹോംസ്റ്റേ അടക്കമുള്ള 13 എണ്ണത്തിനും ലൈസൻസില്ല. പരിശോധനയിൽ ലഹരി പാർട്ടി നടന്ന കാരക്കാട്ട് റിസോർട്ടിനും ലൈസൻസില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം വരെയുണ്ടായിരുന്ന ലൈസൻസും ഇവർ പുതുക്കിയിട്ടില്ല. വിവാദമുണ്ടായശേഷം നോട്ടീസ് നൽകി കാരക്കാട്ടെ റിസോർട്ട് പൂട്ടിക്കുകയായിരുന്നു.
അതേസമയം പൊഴിയൂർ, ആറ്റുപുറം മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ പകുതിയിലേറെയും റോഡ് മാർഗവും കായൽ മാർഗവും ചെന്നെത്താൻ പറ്റുന്നവയാണെങ്കിലും പരിശോധന ശക്തമല്ലെന്നാണ് ആക്ഷേപം. പൊഴിക്കരയ്ക്കും ആറ്റുപുറം പാലത്തിനും ഇടയിലുണ്ടായിരുന്ന തടാകത്തിനു സമാനമായ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളാണ് ഇന്ന് റിസോർട്ട് കേന്ദ്രങ്ങളായി മാറിയത്.
ഇവയിൽ പലതും കൈയേറി നിർമ്മിച്ചതാണെന്ന ആക്ഷേപവും തദ്ദേശവാസികൾക്കുണ്ട്. അറബിക്കടലും പൊഴിമുഖവും ബോട്ട് സവാരിയുമായി കൊവിഡിന്റെ പ്രതിസന്ധികളിൽ നിന്ന് കരകയറി വന്ന പൂവാറിനെ കാരക്കാട്ട് റിസോർട്ടിലെ ലഹരിപ്പാർട്ടി തളർത്തിക്കളഞ്ഞെന്ന് ബോട്ട് തൊഴിലാളികൾ പറയുന്നു. വിവാദത്തിനുശേഷം സഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞതായി ഇവർ പറയുന്നു.
ലീസിനെടുത്ത് നടത്തുന്നവ
മിക്ക റിസോർട്ടുകളും ഉടമകൾ നേരിട്ട് നടത്തുന്നവയല്ല. തദ്ദേശീയരുമായും വിനോദ സഞ്ചാരികളുമായും അടുപ്പം പുലർത്തുന്നവരാണ് ഇവയൊക്കെ ലീസിനെടുത്ത് നടത്തുന്നത്. ഇവരുടെ കൃത്യമായ വിവരം പൊലീസിനുമില്ല. പ്രദേശത്തെ ബോട്ട് ക്ലബുകളുടെ നിയന്ത്രങ്ങൾ ഇറിഗേഷൻ വകുപ്പിനാണ്. ബോട്ടിന്റെ വലിപ്പമനുസരിച്ച് 750 രൂപ മുതൽ 2000 രൂപ വരെ ഒരു മണിക്കൂറത്തെ ചാർജ്. സ്വകാര്യ ഉടമസ്ഥതയിലുള്ള നൂറോളം ബോട്ടുകളാണ് ഇവിടെയുള്ളത്.
വിജനതയുടെ നടുവിൽ കാരക്കാട്ട്
ബോട്ടുകളുടെ സഹായമില്ലാതെ സ്വതന്ത്രമായി ആർക്കും എത്തിപ്പെടാനാവാത്ത വിജനമായ ദ്വീപിലാണ് കാരക്കാട്ട് റിസോർട്ടിന്റെ പ്രവർത്തനം. അഞ്ച് കോട്ടേജുകളാണ് റിസോർട്ടിലുള്ളത്. ഇവർ ഡി.ജെ പാർട്ടികൾ അടക്കം സംഘടിപ്പിക്കുന്ന
ചെറുദ്വീപിലെത്താൻ താത്കാലിക പാലവും സജ്ജമാക്കിയിട്ടുണ്ട്. ആറ്റുപുറത്തു നിന്ന് കായൽ വഴി അരക്കിലോമീറ്റർ സഞ്ചരിച്ചാൽ റിസോർട്ടിലെത്താം. ഇവിടെനിന്ന് മറ്റ് റിസോർട്ടുകളിലേക്ക് പോകാൻ 20 മിനിട്ടിൽ കൂടുതൽ വീണ്ടും സഞ്ചരിക്കണം.
ചെറുദ്വീപികളിൽ അനധികൃത പാർട്ടികൾ
കെട്ടിടങ്ങളാന്നുമില്ലാത്ത പ്രദേശത്തെ ചെറു ദ്വീപുകളിൽ ചില റിസോർട്ട് ഉടമകളുടെ ഒത്താശയോടെ മിക്കപ്പോഴും ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാറുള്ളതായി മീൻപിടിത്തക്കാർ പറയുന്നു. ഒരുമാസം മുമ്പുള്ള ഡി.ജെ പാർട്ടിയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേരെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്ന് അവരുടെ ബോട്ടിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവം പരാതികളില്ലാതെ ഒതുക്കിത്തീർക്കുകയും ചെയ്‌തു.
പാർട്ടികൾക്കെത്തുന്ന യുവതികൾ ഉൾപ്പെടെയുള്ളവരെ രാത്രിയോടെയാണ് ദ്വീപുകളിലെത്തിക്കുന്നത്. പുറത്തുനിന്ന് ഡി.ജെ പാർട്ടികൾക്കുള്ള സംവിധാനവും ഭക്ഷണം ചെയ്യാനുള്ള ആളുകളെയുമെത്തിക്കും. ലഹരിപ്പാർട്ടി സംഘാടകരും റിസോർട്ടുകാരും ക്രിസ്‌മസും പുതുവത്സരവും മുന്നിൽക്കണ്ട് മെഗാപാർട്ടിക്കുള്ള ഒരുക്കത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |