സുൽത്താൻ ബത്തേരി: പലിശരഹിത വായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതിയെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീട്ടിൽ നഫീസുമ്മ എന്ന തസ്ലീമ (47) യാണ് പിടിയിലായത്. വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇത്തരത്തിൽ തട്ടിപ്പിനിരയായവരുടെ 13 പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വെങ്ങപ്പള്ളി സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ മേയ് മാസത്തിൽ വാങ്ങിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പാവപ്പെട്ടവർക്ക് വീടുവെച്ച് നൽകാനും മക്കളുടെ കല്ല്യാണ ആവശ്യത്തിനുമായി പലിശരഹിത വായ്പ നൽകുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ ആളാണെന്ന് പറഞ്ഞാണ് നഫീസുമ്മയുടെ തട്ടിപ്പ്. പലരിൽ നിന്നായി അമ്പതിനായിരം മുതൽ രണ്ടര ലക്ഷം രൂപ വരെ ഇവർ തട്ടിയിട്ടുണ്ട്. പത്ത് ലക്ഷത്തിന് രണ്ടര ലക്ഷവും അഞ്ച് ലക്ഷത്തിന് ഒരു ലക്ഷവുമാണ് ഇവർ ആവശ്യപ്പെടുന്നത്. പണം നൽകിയാൽ 90ദിവസത്തിനകം വായ്പ നൽകാമെന്നുപറഞ്ഞാണ് തട്ടിപ്പ്.
90 ദിവസമാകുമ്പോൾ ലോൺ ശരിയായില്ലെന്ന് പറഞ്ഞ് വാങ്ങിയ തുക തിരികെ നൽകി വിശ്വാസ്യത കൂട്ടാനും ഇവർ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കുറി നടത്തിപ്പിന്റെ പേരിൽ ഏകദേശം 30 ലക്ഷം രൂപയോളം തട്ടിയതായും പൊലീസ് സംശയിക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |