പാലക്കാട്: ഗവ. വിക്‌ടോറിയ കോളേജിൽ എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയണ് സംഭവം. ഇരുപതോളം പേരടങ്ങുന്ന എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകർ മാരകായുധങ്ങളുമായി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഭിമന്യു, നിതിൻ, സിബിൻ, അഫ്താബ്, വിബീഷ് എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ രണ്ട് കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റു. ഷെയ്ക്ക് ഷിയാസ്, ശിബിൽ എന്നിവരാണ് പരിക്കേറ്റ കെ.എസ്.യു പ്രവർത്തകർ. ഹോസ്റ്റലിലെ ബെഞ്ചും മറ്റ് സാമഗ്രികളും അടിച്ചു തകർത്തു. ജില്ലാ ആശുപത്രിയിലും ആർ.എസ്.എസ്, എ.ബി.വി.പി പ്രവർത്തകർ പൊലീസുമായി വാക്കേറ്റമുണ്ടായി. കോളേജിലും നഗരത്തിലുമായി പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ പൊലീസ് കാവൽ ശക്തമാക്കി.
അതേസമയം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി എ.ബി.വി.പി ആരോപിച്ചു. ജില്ലാ സെക്രട്ടറി എം.ദൃശ്യക്, നഗർ സെക്രട്ടറി ആർ.വിഘ്‌നേഷ്, സുധീഷ് എന്നിവർക്ക് പരിക്കേറ്റതായും പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം എ.ബി.വി.പി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിക്‌ടോറിയ കോളേജ് പരിസരത്ത് കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്. എ.ബി.വി.പിയുടെ കൊടിതോരണങ്ങൾ എസ്.എഫ്.ഐക്കാർ കൂട്ടിയിട്ട് കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് എസ്.എഫ്.ഐ കോളേജിൽ നിന്നും സ്‌റ്റേഡിയം സ്റ്റാൻഡ് വരെ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം ഐശ്വര്യ, ജില്ലാ സെക്രട്ടറി പി. ദിനനാഥ്, ഏരിയാ സെക്രട്ടറി വിപിൻ എന്നിവർ പങ്കെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു, എ.ബി.വി.പി സംഘടനകളും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |