കല്ലറ : ലക്ഷങ്ങൾ ചെലവിട്ട് കല്ലറ ബസ് സ്റ്റാൻഡിൽ നിർമ്മിച്ച വഴിയമ്പലം പ്രവർത്തനരഹിതം. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള കല്ലറ ജംഗ്ഷനിൽ പൊതുശൗചാലയം വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇതിന് പരിഹാരമായാണ് 2016-17 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ട് വഴിയമ്പലം സ്ഥാപിച്ചത്.
ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ ശൗചാലയത്തിന് പുറമേ ചായക്കട, വിശ്രമകേന്ദ്രം, മുലയൂട്ടാനുള്ള സൗകര്യം എന്നിവയും ഒരുക്കിയിരുന്നു. ആദ്യകാലത്ത് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന വഴിയമ്പലത്തിന്റെ പ്രവർത്തനം രണ്ടാമത്തെ കരാറുകാരനിലേക്കു പോയപ്പോഴേക്കും താറുമാറായി.
ഇവിടെയുണ്ടായിരുന്ന ചായക്കടയും ലഘുഭക്ഷണശാലയും പ്രവർത്തനം അവസാനിപ്പിച്ചു. ജലവിതരണം നിലച്ചതോടെ ശൗചാലയം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. ഇതിനോടൊപ്പം പൈപ്പുകളും പൊട്ടിയതോടെ മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ കൂടുതലായി എത്തിത്തുടങ്ങിയത് സ്ഥിതി സങ്കീർണമാക്കി. ഇപ്പോൾ ശൗചാലയം പലപ്പോഴും തുറക്കാറുമില്ല. ഇതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബസുകളിലെ ജീവനക്കാരുമാണ് ആശ്രയമില്ലാതെയായത്.
കൂടാരമാക്കി തെരുവ് നായ്ക്കൾ
ലഘുഭക്ഷണശാല പ്രവർത്തിച്ചിരുന്ന ഭാഗം ചില സ്ഥാപനങ്ങൾ ഗോഡൗണാക്കി മാറ്റിയിരിക്കുകയാണ്. വഴിയമ്പലത്തിനു ചുറ്റും കാടുമൂടുകയും ചെയ്തു. ഇഴജന്തുക്കളെ പേടിച്ച് ഇതിന് പരിസരത്തുകൂടി നടക്കുന്നതിനു പോലും യാത്രക്കാർ ഭയക്കുകയാണ്. തെരുവുനായ്ക്കൾ പ്രദേശത്ത് തമ്പടിക്കുന്നതും ഭീതി വർദ്ധിപ്പിക്കുന്നു. പഞ്ചായത്ത് ഫണ്ടിൽനിന്ന് പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഭിത്തിയും പൊട്ടിമാറിയിരിക്കുകയാണ്.
ആശ്രയിച്ചിരുന്നവർ നിരവധി
കല്ലറ, കുമ്മിൾ, ഭരതന്നൂർ, ചെറുവാളം, തെങ്ങുംകോട്, മുതുവിള, പാട്ടറ, തച്ചോണം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ വഴിയമ്പലം. അധികൃതരുടെ അനാസ്ഥകൊണ്ട് ഇതു നശിച്ചുപോകുന്നതിൽ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്. വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണസാമഗ്രികളും വഴിയമ്പലത്തിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |