തിരുവനന്തപുരം: നഗരവീഥികൾ കീഴടക്കുന്ന കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിൽ കൂടുതൽ റൂട്ടുകൾ പരിഗണനയിൽ. യാത്രക്കാർക്കിടയിലെ സ്വീകാര്യത പരിഗണിച്ചാണ് തീരുമാനം. കുറഞ്ഞ ചെലവിൽ നഗരഹൃദയത്തിലെ എട്ട് ഇടങ്ങളിലേക്കാകും പുതിയ സർവീസുകൾ. ഇത് എവിടെയൊക്കെ എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രികരും ബസിനെ കൂടുതലായി ആശ്രയിച്ചതോടെ പ്രതിദിനം 14,000 യാത്രക്കാരെന്ന നാഴികക്കല്ല് സിറ്റി സർക്കുലർ പിന്നിട്ടു. പ്രധാന ഓഫീസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിച്ച്, സർവീസ് ഇല്ലാതിരുന്ന ഇടറോഡുകളിലും സാന്നിദ്ധ്യമറിയിച്ചാണ് സർക്കുലർ സർവീസിന്റെ യാത്ര.
നഗരത്തിലെ ഇടറോഡുകളിൽ വല്ലപ്പോഴും മാത്രം വരുന്ന ബസുകളെ കാത്ത് മണിക്കൂറുകൾ പാഴാക്കുന്ന യാത്രക്കാർക്ക് അനുഗ്രഹമാണ് ഈ സംരംഭം. നഗരത്തിന്റെ എല്ലാ കോണുകളിലേക്കും തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ സർവീസ് ഉറപ്പാക്കുന്നതാണ് പ്രധാന ആകർഷണം. ബസുകൾക്ക് ചുറ്റും സർവീസ് നടത്തുന്ന സ്ഥലങ്ങൾ ഡിജിറ്റലായും അല്ലാതെയും വലിയ അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാഴ്ചപരിമിതി ഉള്ളവർക്കടക്കം സഹായകമാകും.
പത്തുരൂപ മാത്രം
ജനുവരി 15വരെ ഒരു സർക്കിളിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒറ്റ തവണ യാത്ര ചെയ്യാൻ 10 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏത് റൂട്ടിലും പരിധിയില്ലാതെ 24 മണിക്കൂർ യാത്ര ചെയ്യാൻ സാധിക്കുന്ന 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റുമുണ്ട്. ഒരു ബസിലെ യാത്രക്കാർക്ക് മറ്റ് സർക്കിളിലെ ബസുകൾ കിട്ടുന്ന വിധത്തിൽ 24 സ്റ്റോപ്പുകളും ക്രമീകരിച്ചിരുന്നു.
സർവീസ് നടത്തുന്നത് 66 ബസുകൾ
66 ബസുകളാണ് സിറ്റി സർക്കുലറിന്റെ ഭാഗമായി സർവീസ് നടത്തുന്നത്. 1,13,000 രൂപവരെയാണ് ശരാശി പ്രതിദിന വരുമാനം. ബസൊന്നിന് പതിനായിരം രൂപയോളം പ്രതിദിനം ചെലവുമുണ്ട്. സർവീസ് ആരംഭിച്ചിട്ട് 15 ദിവസമേ ആയിട്ടുള്ളൂ എങ്കിലും യാത്രക്കാരിലെ എണ്ണത്തിലുള്ള വർദ്ധന പ്രതീക്ഷ നൽകുന്നതായി അധികൃതർ വ്യക്തമാക്കി.
റെഡ് സർക്കിൾ
കിഴക്കേകോട്ട- തമ്പാനൂർ- യൂണിവേഴ്‌സിറ്റി- -പി.എം.ജി. -വികാസ്ഭവൻ- എൽ.എം.എസ്. -പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ്-വഴുതക്കാട്-മേട്ടുക്കട-തൈക്കാട് -തമ്പാനൂർ-കിഴക്കേകോട്ട
ബ്ലൂ സർക്കിൾ
കിഴക്കേകോട്ട-തമ്പാനൂർ- ആയുർവേദ കോളേജ്- ഉപ്പിടാമൂട്പാലം-വഞ്ചിയൂർ കോടതി- പാറ്റൂർ-ജനറൽ ആശുപത്രി-നിയമസഭ- വികാസ്‌ഭവൻ-എൽ.എം.എസ്.-നന്ദാവനം-ബേക്കറി-മോഡൽ സ്കൂൾ -തമ്പാനൂർ-കിഴക്കേകോട്ട.
മജന്ത സർക്കിൾ
പേരൂർക്കട-ഊളമ്പാറ- എച്ച്.എൽ.എൽ.-എസ്.എ.പി ക്യാമ്പ്-പൈപ്പിൻമൂട്- ശാസ്തമംഗലം - വെള്ളയമ്പലം-എൽ.എം.എസ്. -പട്ടം-കേശവദാസപുരം-പരുത്തിപ്പാറ-മുട്ടട-വയലിക്കട-അമ്പലംമുക്ക്-പേരൂർക്കട
യെല്ലോ സർക്കിൾ
പേരൂർക്കട ഡിപ്പോ-അമ്പലംമുക്ക്- കുറവൻകോണം-വൈദ്യുതിഭവൻ-പൊട്ടക്കുഴി-മെഡിക്കൽ കോളേജ്- ഉള്ളൂർ-എഫ്.സി.ഐ.-കേശവദാസപുരം-പ്ലാമൂട് -നന്ദൻകോട്- ടി.ടി.സി.- കവടിയാർ -പേരൂർക്കട ഡിപ്പോ.
വലയറ്റ് സർക്കിൾ
പേരൂർക്കട ഡിപ്പോ-കവടിയാർ- ടി.ടി.സി.-രാജ്ഭവൻ-വെള്ളയമ്പലം-ഇടപ്പഴഞ്ഞി- കോട്ടൺഹിൽ-ബേക്കറി-ജേക്കബ്‌സ്- കന്റോൺമെന്റ് ഗേറ്റ്-വി.ജെ.ടി.- യൂണിവേഴ്‌സിറ്റി- പി.എം.ജി.-വികാസ് ഭവൻ- മ്യൂസിയം-കവടിയാർ-പേരൂർക്കട ഡിപ്പോ.
ബ്രൗൺ സർക്കിൾ
കിഴക്കേകോട്ട- തമ്പാനൂർ-ചെന്തിട്ട-ജഗതി-ശാസ്തമംഗലം- മരുതൻകുഴി-പി.ടി.പി നഗർ-വേട്ടമുക്ക്-വലിയവിള-വിജയ മോഹിനി-പൂജപ്പുര- കിള്ളിപ്പാലം -കിഴക്കേകോട്ട.
ഗ്രീൻ സർക്കിൾ
കിഴക്കേകോട്ട-ട്രാൻസ്‌പോർട്ട് ഭവൻ-ഫോർട്ട് ആശുപത്രി- ഉപ്പിടാംമൂട്-പേട്ട പള്ളിമുക്ക്-കണ്ണമ്മൂല- മെഡിക്കൽ കോളേജ്- മുറിഞ്ഞപാലം-പൊട്ടക്കുഴി-ലാ കോളേജ് വികാസ്ഭവൻ-എൽ.എം.എസ്.-ഓവർബ്രിഡ്ജ്- തമ്പാനൂർ-കിഴക്കേകോട്ട.
""ഇപ്പോഴുള്ള 100 ബസ് ബേകൾക്ക് പുറമേ 178 എണ്ണം കൂടി നിർമ്മിക്കും. നഗരസഭയും റോഡ് ഫണ്ട് ബോർഡും ചേർന്നാണ് ഇത് സജ്ജമാക്കുക. നിലവിൽ സൈൻ ബോർഡുകൾ മാത്രമുള്ള സ്ഥലങ്ങളിൽ എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിച്ച് സമയക്രമവും അനൗൺസ്‌മെന്റ് സംവിധാനവും ഒരുക്കും. കരാർ നടപടികൾ അവസാന ഘട്ടത്തിലാണ്.""
കെ.എസ്.ആർ.ടി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |