കോഴിക്കോട് : സക്കീർ ഹുസെെന്റെ ''ഒന്നാമൻ'' ഓട്ടോയിൽ കയറിയാൽ രണ്ടാണ് കാര്യം, യാത്രയും പോകാം വായനയുമാകാം. മുച്ചക്രവണ്ടിയിൽ അമ്പതോളം പുസ്തകങ്ങളുമായി ഒരു കുഞ്ഞു (വലിയ) ലൈബ്രറി ഒരുക്കിയിരിക്കുകയാണ് കുന്ദമംഗലം ചാലിൽ സ്വദേശിയായ ഈ 50 കാരൻ. പുതുതലമുറയെ വായനയിലേക്ക് തിരികെയെത്തിക്കാനുള്ള എളിയ ശ്രമമാണ് വായനയെ ഇഷ്ടപ്പെടുന്ന സക്കീർ ഹുസൈന്റെ ഈ ഓട്ടോലൈബ്രറി. വാടകയ്ക്ക് ഓടിച്ചിരുന്ന പഴയ ഡീസൽ ഓട്ടോ ഉടമ വിറ്റതോടെ സ്വന്തമായെടുത്ത സി.എൻ.ജി ഓട്ടോയിൽ എന്തുകൊണ്ട് ലെെബ്രറി ഒരുക്കിക്കൂട എന്ന ചിന്തയിൽ നിന്നാണ് ചലിക്കുന്ന ഗ്രന്ഥശാലയുടെ പിറവി. ഡ്രെെവർ സീറ്റിന് പിറകിലായി തയ്യാറാക്കിയ റാക്കുകളിലാണ് പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പത്ത് പുസ്തകങ്ങളുമായാണ് തുടക്കം. പിന്നീട് ഓട്ടോയിൽ കയറുന്നവർ പുസ്തകങ്ങൾ ചോദിക്കാനും വായിക്കാനും തുടങ്ങിയതോടെ ലൈബ്രറി വിപുലമാക്കി.
നോവൽ, കഥകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ, ജീവചരിത്രങ്ങൾ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതോളം പുസ്തകങ്ങളാണ് ഈ മുച്ചക്രലൈബ്രറിയിൽ. ഖുർആൻ, ബൈബിൾ, ഭഗവത്ഗീത എന്നിവയുമുണ്ട് കൂട്ടത്തിൽ. രാവിലെ ഓട്ടോയിൽ കയറുന്നവർക്ക് വായിക്കാൻ ദിനപത്രവും ഉണ്ടാകും. ചെറിയ ദൂരം പോകേണ്ടവർക്ക് വായിക്കാൻ കുഞ്ഞുപുസ്തകളുടെ വലിയ ശേഖരം തന്നെയുണ്ട്. യാത്രയ്ക്കിടെ വായിച്ചു തീർക്കാൻ കഴിയാത്തവർക്ക് വീട്ടിലേക്കും കൊണ്ടുപോകാം. അയൽക്കാർക്കും പരിചയക്കാർക്കും മാത്രമാണ് ഇത്തരത്തിൽ പുസ്തകം നൽകുന്നത്.
സ്വന്തമായി വാങ്ങിയതിനേക്കാൾ യാത്രക്കാർ സമ്മാനമായി നൽകിയതാണ് പുസ്തകങ്ങളിലേറെയും. വായനക്കാരായ യാത്രക്കാരുടെ പേരും അഭിപ്രായങ്ങളും കുറിച്ചിടാൻ ഓട്ടോയിൽ ഡയറി വെക്കാനുള്ള ഒരുക്കത്തിലാണ് സക്കീർ. ഒപ്പം പുസ്തകശേഖരം വിപുലപ്പെടുത്തണമെന്ന മോഹവുമുണ്ട്.
ബാല്യത്തിൽ തുടങ്ങിയ വായനാശീലം
സാമ്പത്തിക പ്രയാസങ്ങളാൽ 4 ാം ക്ലാസിൽ പഠനം നിറുത്തേണ്ടി വന്ന സക്കീർ ഹുസെെൻ അക്ഷരങ്ങളെ അത്ര പെട്ടെന്നൊന്നും കെെവിട്ടില്ല. ദിനപത്രങ്ങളായിരുന്നു പിന്നീട് കൂട്ട്. ഇടയ്ക്ക് പത്രവായന മുറിഞ്ഞ് അക്ഷരങ്ങൾ അന്യമാകുന്ന അവസ്ഥയിൽ തുല്യതയിലൂടെ 7 ക്ലാസ് പാസായി. പിന്നീട് പത്തും പ്ലസ്ടുവും എഴുതിയെടുത്തു. ഇപ്പോൾ ചരിത്രത്തിൽ ബിരുദമെടുക്കാനുളള പഠനത്തിലാണ്. ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിക്കഴിഞ്ഞു. ഓട്ടത്തിനിടെ കിട്ടുന്ന ഒഴിവുനേരങ്ങളിലാണ് പഠനം. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന സക്കീർ പൊതുപ്രവർത്തനത്തിലും സജീവമാണ്. കൊവിഡും പ്രളയവും ദുരിതംവിതച്ച കാലത്ത് സഹജീവികളുടെ രക്ഷയ്ക്കായി ഓടിനടന്ന അനേകംപേരിൽ ഒരാളായി സക്കീറുമുണ്ടായിരുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന അസ്മിജയാണ് ഭാര്യ. മുഹമ്മദ് ഖലീൽ, മുഹമ്മദ് കൈഫ് എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |