കൊല്ലം: പള്ളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത അന്യം നില്പ് ഭൂമി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാനം നിർമ്മിക്കാൻ വിട്ടുനൽകണമെന്ന ആവശ്യം ശക്തമാകുന്നു. കുരീപ്പുഴയിൽ വാടക കെട്ടിടത്തിലാണ് സർവകലാശാലയുടെ ആസ്ഥാനം ഇപ്പോൾ പ്രവർത്തിക്കുന്നത്. സർവകലാശാല ആരംഭിച്ചത് മുതൽ ആസ്ഥാനമന്ദിരത്തിനായി ഭൂമി കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
ഓപ്പൺ സർവകലാശാല ആയതിനാൽ ആസ്ഥാനമന്ദിര വളപ്പിന്റെ വിസ്തൃതിയുടെ കാര്യത്തിൽ പ്രത്യേകിച്ച് നിബന്ധനയില്ല. അഞ്ച് ഏക്കർ സ്ഥലമെങ്കിലും വേണമെന്നാണ് സർവകലാശാല അധികൃതരുടെ ആഗ്രഹം. എന്നാൽ, ഇത്രയധികം സ്ഥലം നഗരഹൃദയത്തിൽ ലഭിക്കാൻ ഏറെ പ്രയാസമാണ്. കോഴ്സുകൾ ആരംഭിക്കുന്നതോടെ സർവകലാശാല ആസ്ഥാനത്തേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തും. ആസ്ഥാന മന്ദിരം നഗരത്തിന് പുറത്തേക്ക് പോയാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ അവിടെ എത്തിപ്പെടാൻ ഏറെ പ്രയാസം നേരിടും. നഗരത്തിനോട് ചേർന്ന് ഭൂമി ഒഴിഞ്ഞു കിടപ്പുണ്ടെങ്കിലും റോഡ് സൗകര്യം പോലുമില്ല.
പള്ളിത്തോട്ടത്ത് യൂണിവേഴ്സിറ്റി ആസ്ഥാനം വന്നാൽ ട്രെയിനിലും ബസിലും എത്തുന്നവർക്ക് അതിവേഗം എത്തിച്ചേരാം. ഇവിടെ ഏറ്റെടുത്ത അന്യം നില്പ് ഭൂമി റീ സർവ്വേ രേഖകൾ പ്രകാരം നാല് ഏക്കർ നാല് സെന്റാണ്. ഏറ്രെടുക്കുന്നതിന് മുമ്പ് കൃത്യമായി അളന്നു തിട്ടപ്പെടുത്തിയിട്ടില്ല. റോഡിനായി കുറച്ച് ഭൂമി പോയിട്ടുണ്ട്. എങ്കിലും മൂന്നേമുക്കാൽ ഏക്കറിലധികം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ജയിൽ വേണ്ടെന്ന്
എം.എൽ.എ
ജനവാസ മേഖലയായ പള്ളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഭൂമി ജില്ലാ ജയിൽ സ്ഥാപിക്കാൻ വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് എം. മുകേഷ് എം.എൽ.എ കളക്ടർക്ക് കത്ത് നൽകി. നഗരഹൃദയത്തിന്റെ ഭാഗമായ പ്രദേശമായതിനാൽ പള്ളിത്തോട്ടത്തെ ഭൂമിയിൽ ജനോപകാരപ്രദമായ പദ്ധതികൾക്ക് വിനിയോഗിക്കണം. ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് സ്ഥലം പര്യാപ്തമാണോയെന്ന് പരിശോധിക്കണം. അല്ലെങ്കിൽ സിവിൽ സ്റ്റേഷൻ അനക്സ് പോലുള്ള സർക്കാർ ഓഫീസുകളുടെ സമുച്ചയത്തിനായി പരിഗണിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |