അഗളി: അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗക്കാരുടെ പ്രശ്നങ്ങൾ പഠിച്ച് അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് രൂപീകരിച്ച് അടിയന്തരമായി നടപ്പിലാക്കണമെന്ന് മുൻ പ്രതിപക്ഷനേതാവും പട്ടികവർഗ്ഗ സമിതിയംഗവുമായ രമേശ് ചെന്നിത്തല. ശിശുമരണങ്ങളുടെ തുടർച്ചയിൽ ചികിത്സാ സൗകര്യ അപര്യാപ്തകളെ പറ്റി അന്വേഷിക്കുന്നതിനായി അട്ടപ്പാടിയിലെത്തിയതായിരുന്നു അദ്ദേഹം.
സമീപകാലത്തുണ്ടായ ശിശു മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യമാണ്. ആദിവാസികൾക്കായി കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന " മില്ല്റ്റ് ഗ്രാം " പദ്ധതി അമ്പേ പരാജയമാണ്. ചിറ്റൂർ ഡാം പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിനാവശ്യമായ പച്ചക്കറി അട്ടപ്പാടിയിൽ ഉത്പാദിപ്പിക്കാനാകും. 2016 അട്ടപ്പാടി ചുരം റോഡുൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയ കിഫ് ബി ഫണ്ട് നാളിതുവരെയായും വിനിയോഗിച്ചിട്ടില്ല. ആദിവാസി വിഭാഗക്കാർക്കൊപ്പം കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾക്കും പരിഹാരം കാണണം. ഗാന്ധിഗ്രാമം പന്ധതിയിലുൾപ്പെടുത്തി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ജനുവരി 31നകം ആംബുലൻസ് നൽകും. പുതൂർ - ചാവടിയൂർ, കടമ്പാറ ഊരുകളും ചെന്നിത്തല സന്ദർശിച്ചു.
ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യു.ഡി.ഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്‌ദുള്ള, കൺവീനർ പി. ബാലഗോപാൽ, മുൻ എം.എൽ.എമാരായ കെ.എ. ചന്ദ്രൻ, കെ.കെ. ഷാജു, ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി കൃഷ്ണൻ, പി.ജെ. പൗലോസ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.ഡി. ജോസഫ് തുടങ്ങിയവർ രമേശ് ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |