കോലഞ്ചേരി: സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ തട്ടി പ്രധാന അദ്ധ്യാപകരുടെ പോക്കറ്റ് കാലിയാവുന്നു. വിപണിയിലെ വിലക്കയറ്റമാണ് കാരണം. പച്ചക്കറിക്കും പലചരക്കുകൾക്കും പാചകവാതകത്തിനുമടക്കം വന്ന വിലക്കയറ്റം ഇവർക്ക് വൻ ബാദ്ധ്യതയാണുണ്ടാക്കുന്നത്. സ്‌കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതുവരെ മുട്ടയും പാലും ആഴ്ചയിലൊരുദിവസം നൽകിയാൽ മതിയെന്നത് ആശ്വാസത്തിന് വക നൽകുന്നതാണ്. എന്നാൽ മറ്റ് ഉത്പന്നങ്ങൾ വാങ്ങേണ്ടി വരുന്നതാണ് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നത്. പല സ്കൂളുകളിലും അദ്ധ്യാപകർ കുട്ടികളോട് വീട്ടിലുള്ള നാടൻ പച്ചക്കറികളും മറ്റും കൂടുതലുള്ളവ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നുണ്ട്.
നേരത്തെ ഒരുകുട്ടിക്ക് ദിവസം എട്ടുരൂപ നിരക്കിൽ ആഴ്ചയിൽ 40 രൂപ കിട്ടിയിരുന്നു. എന്നാൽ കുട്ടികൾ മൂന്നുദിവസം വന്നാൽ മതിയെന്നായതോടെ 24 രൂപയാണ് കിട്ടുന്നത്. കൊവിഡ് നിയന്ത്രണങ്ങളോടെ സ്‌കൂൾ തുറന്നപ്പോൾ ഓരോ ദിവസവും എത്തുന്ന കുട്ടികളുടെ ഹാജർ കൃത്യമായി ഉറപ്പിക്കാനാകാത്ത സാഹചര്യവുമുണ്ട്. ഹാജർ കുറവായാൽ ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുകയും കുറയും. ആളെണ്ണം കുറഞ്ഞാലും ചെലവിൽ കാര്യമായ കുറവില്ല. 200 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒരുമാസം 7000 - 8000 രൂപ സ്വന്തം കൈയിൽനിന്ന് ചെലവാകുമെന്നാണ് പ്രധാന അദ്ധ്യാപകർ പറയുന്നത്.
ഉച്ചഭക്ഷണ ഫണ്ട്
50 ൽതാഴെ കുട്ടികൾ : 8 രൂപ വീതം
151 - 500 കുട്ടികൾ : 7 രൂപ വീതം
501 - 1000കുട്ടികൾ : 6 രൂപ വീതം
സാധാരണക്കാരായ കുട്ടികളാണ് ഉച്ചഭക്ഷണം കഴിക്കാനെത്തുന്നത്. ഇവർക്ക് പോഷകാഹാരമായാണ് ഉച്ചഭക്ഷണം നൽകുന്നത്. ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണം. അഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള തുക വർദ്ധിപ്പിച്ച് നൽകുക മാത്രമാണ് പോംവഴി.
രഞ്ജിത് മാത്യു
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |