കുമരകം: ട്രാക്ടർ ഉടമകളുടെ പിടിവാശിയെത്തുടർന്ന് പുഞ്ചകൃഷി ഉപേക്ഷിച്ച് കർഷകർ. വർഷകൃഷിക്ക് ശേഷം പുഞ്ചകൃഷിക്കായി നിലം ഒരുക്കാൻ ട്രാക്ടറുകൾ ലഭിക്കാത്തതിനാൽ 220 ഏക്കറുള്ള ഇടവട്ടം പാടത്തെ 150-ൽപ്പരം കർഷകരാണ് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായത്.
വർഷ കൃഷിയുടെ വിളവെടുപ്പ് അമിതമായ മഴയെ തുടർന്ന് ഏറെ വൈകിയാണ് നടത്താനായതെങ്കിലും പിന്നീട് നടന്ന പാടശേഖര സമിതി യോഗം പുഞ്ചകൃഷിയും വേണമെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ കൃഷി വകുപ്പ് ഉന്നതർ ഇടവട്ടം ഉൾപ്പെടെ മൂന്നു പാടങ്ങളിൽ ഈ വർഷം മുതൽ വീണ്ടും ഇരിപ്പുകൃഷി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 15 - ന് ട്രാക്ടറുകൾ ഇറക്കി ഒരാഴ്ചക്കുള്ളിൽ രണ്ട് ചാൽ ഉഴുത് നിലം ഒരുക്കി ഈ മാസാവസാനം വിതയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ ട്രാക്ടർ ഉടമകളുടെ യൂണിയനുമായി ബന്ധപ്പെട്ടപ്പോൾ ഒരേക്കർ രണ്ട് ചാൽ ഉഴാൻ ഏക്കറിന് 1200 രുപയാണ് ആവശ്യപ്പെട്ടത്. മുൻ വർഷത്തേക്കാൾ തുക കൂടുതലാണെങ്കിലും പാടശേഖര സമിതി ഇതിനു സമ്മതിച്ചു. എന്നാൽ യൂണിയൻ നേതാക്കൾ പിന്നീട് നിലപാടു മാറ്റി. ഇപ്പോൾ ട്രാക്ടറുകളെല്ലാം പല സ്ഥലങ്ങളിലായി ഉഴവു നടത്തുകയാണെന്നും ദിവസങ്ങൾ വൈകുമെന്നും അറിയിച്ചു. മാത്രമല്ല, മുൻവർഷങ്ങളിലെപ്പാേലെ ഏക്കർ കണക്കാക്കി ഉഴവു നടത്തില്ലെന്നും മണിക്കൂറിന് വാടക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മഴക്കാലത്ത് വർഷ കൃഷിയുടെ കൊയ്ത്തിനായി യന്ത്രം ഇറക്കിയതിനാൽ "പാത്തി "യായിക്കിടക്കുന്ന നിലം ഏക്കർ നിരക്കിൽ ഉഴാൻ സാധിക്കില്ലെന്നറിയിച്ചതോടെ ഇന്നലെ കൂടിയ പാടശേഖര പൊതുയാേഗം ഇത്തവണ പുഞ്ച കൃഷി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |