പാലക്കാട്: പട്ടികജാതി പട്ടികവർഗ ക്ഷേമ നിയമസഭാ സമിതി അട്ടപ്പാടിയിലെ തെക്കേ ചാവടിയൂർ, വടക്കോട്ടത്തറ ഊരുകൾ സന്ദർശിച്ചു. മേഖലയിൽ ഈയിടെ ഉണ്ടായ ശിശു മരണത്തിന്റെ പശ്ചാത്തലത്തിലാണ് സമിതി അംഗങ്ങൾ ഊരുകൾ സന്ദർശിച്ചത്. പട്ടികജാതി പട്ടികവർഗ ക്ഷേമ നിയമസഭാ സമിതി ചെയർമാനും മാനന്തവാടി എം.എൽ.എയുമായ ഒ.ആർ. കേളു, സമിതി അംഗങ്ങളും എം.എൽ.എമാരുമായ കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), എ.പി. അനിൽകുമാർ (വണ്ടൂർ), പി.പി. സുമോദ് (തരൂർ), എ. രാജ (ദേവികുളം), വി.ആർ. സുനിൽകുമാർ (കൊടുങ്ങലൂർ) എന്നിവരടങ്ങുന്ന സമിതിയാണ് സന്ദർശനം നടത്തിയത്.
ഷോളയൂർ പഞ്ചായത്തിലെ തെക്കെ ചാവടിയൂരിൽ അരിവാൾ രോഗം മൂലം ഭാര്യയും കുട്ടിയും നഷ്ടപ്പെട്ട ബാലകൃഷ്ണന്റെ വീട്ടിലാണ് സമിതി ആദ്യമെത്തിയത്. ഇവരുടെ ഭക്ഷണ രീതികൾ, ഭക്ഷണക്രമം, കഴിക്കുന്ന പോഷകാഹാരങ്ങൾ സംബന്ധിച്ച് സമിതി ചോദിച്ചറിഞ്ഞു. തെക്കെ ചാവടിയൂരിലെ കമ്മ്യൂണിറ്റി കിച്ചനും അംഗൻവാടിയും സന്ദർശിച്ചു. തുടർന്ന് അഗളി പഞ്ചായത്തിലെ വടക്കോട്ടത്തറ ഊരിൽ ഗർഭിണികൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ നേരിൽ കണ്ടും അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണ രീതികളും കുടിവെള്ളം പോഷകാഹാരങ്ങളുടെ ലഭ്യത, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ചും ആരാഞ്ഞു.
ഊരിലെ വിദ്യാർത്ഥികളുടെ ആവശ്യത്തിനനുസരിച്ച് ഊരുകൾ കേന്ദ്രീകരിച്ച് കളിക്കളം ഒരുക്കാൻ വേണ്ട നടപടികൾ എടുക്കാൻ ഐ.ടി.ഡി.പി ഓഫീസറോട് സമിതി നിർദ്ദേശിച്ചു. തുടർന്ന് ഊരിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കസ്തൂർബയോട് അംഗൻവാടികൾ മുഖേന നൽകുന്ന പോഷകാഹാരത്തെ കുറിച്ച് സമിതി വിശദമായി ചോദിച്ചറിഞ്ഞു. കോട്ടത്തറ സർക്കാർ ആശുപത്രിയും സമിതി സന്ദർശിച്ചു.
ഊര് സന്ദർശനത്തിൽ ഐ.ടി.ഡി.പി, ആരോഗ്യം, എക്‌സൈസ്, ജില്ലാ ശിശു സംരക്ഷണം, കുടുംബശ്രീ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |