പത്തനംതിട്ട: ജില്ലയിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ കെട്ടിടങ്ങൾ നിരവധി. ബഹുനില കെട്ടിടങ്ങൾക്ക് മാത്രമാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി റൂൾ പ്രകാരം ഫയർഎക്സ്റ്റിൻഗ്യൂഷർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ആനിക്കാട് ചായക്കടയിലും പത്തനംതിട്ട കണ്ണങ്കരയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കെട്ടിടത്തിലും തീപിടിത്തമുണ്ടായി. കണ്ണങ്കരയിൽ ഗ്യാസ് സിലിണ്ടർ പൈപ്പിന് തീപിടിക്കുകയായിരുന്നു. ഒരേദിവസം രണ്ട് സംഭവങ്ങളിലുമായി 14 പേർക്ക് പൊള്ളലേറ്റു. തീപിടിത്തമുണ്ടായാൽ പ്രാഥമികമായി ഉപയോഗിക്കുന്ന ഫയർഎക്സ്റ്റിൻഗ്യൂഷർ സംവിധാനം പോലും പല കെട്ടിടങ്ങളിലുമില്ല. ചൂട് വർദ്ധിക്കുന്നതിനൊപ്പം നിരവധി തീപിടുത്ത സാദ്ധ്യതകളും നിലവിലുണ്ട്.
സുരക്ഷയില്ലാത്ത കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ
പത്തനംതിട്ട ടൗണിലെ പ്രദേശങ്ങളായ വലംഞ്ചുഴി, കണ്ണങ്കര എന്നിവിടങ്ങളിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ചെറിയ ഷെഡുകളിലാണ് മിക്കവരുടെയും താമസം. ഇതിന് വാടക ഇനത്തിൽ വൻതുകയാണ് ഉടമകൾ വാങ്ങുന്നത്. യാതൊരു സുരക്ഷയും കെട്ടിടങ്ങൾക്കില്ല. ഏഴും എട്ടും പേർവരെ ചെറിയമുറികളിൽ താമസിക്കുന്നുണ്ട്. ഒറ്റമുറിയിലാണ് ഗ്യാസ് സിലിണ്ടറിൽ ഇവർ ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും.
പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ഇവർ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ അംഗീകൃത ഏജൻസികളിൽ നിന്നുള്ളതല്ല. മിനിഗ്യാസ് സിലിണ്ടറുകൾ ഇവർക്ക് ലഭ്യമാകുന്നതെവിടെ നിന്നാണെന്ന് അധികൃതർക്കും അറിയില്ല. ഇവയിൽ പലതും കാലാവധി കഴിഞ്ഞിട്ടുള്ളതാണ്. മിഠായികൾ, എണ്ണ പലഹാരങ്ങൾ എന്നിവയുണ്ടാക്കുന്ന നിരവധി സംഘങ്ങൾ ഇവരുടെയിടയിലുണ്ട്. യാതൊരു വൃത്തിയും സുരക്ഷയും ഇല്ലാതെയാണ് ഇവയെല്ലാം നിർമ്മിക്കുന്നത്.
" അന്യ സംസ്ഥാന തൊഴിലാളികൾ വ്യാജ സിലിണ്ടറുകളാണോ ഉപയോഗിക്കുന്നതെന്ന് അന്വേഷണം നടത്തുകയാണ്. ഗ്യാസ് സിലിണ്ടർ വ്യാജമായി നിർമ്മിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്ലാന്റിൽ തരംതിരിച്ച് ഗുണനിലവാരം പരിശോധിച്ചതിന് ശേഷമാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷനോടെ വിപണിയിലെത്തുന്നത്. അതിനാൽ വ്യാജ സിലിണ്ടറിന്റെ ആധികാരികത പരിശോധിക്കണം.
സി. വി മോഹന കുമാർ
ജില്ലാ സപ്ലൈ ഓഫീസർ
" ഫയർ എക്സ്റ്റിൻഗ്യൂഷർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് ബഹുനില കെട്ടിടത്തിനാണ്. ചെറിയ കെട്ടിടങ്ങൾ ഇവയിൽ പരാമർശിക്കുന്നില്ല. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തീപിടിത്ത സാദ്ധ്യത കൂടുതലായതിനാൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. "
വി. വിനോദ് കുമാർ
അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |