പത്തനംതിട്ട : ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ സാമൂഹ്യവിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരെ ജില്ലയിൽ പൊലീസ് നടപടി ശക്തമാക്കുന്നു. പൊലീസ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിച്ച് നടപടികൾ ആരംഭിച്ചു. ജില്ലാതലത്തിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘവും പൊലീസ് സ്റ്റേഷൻ തലത്തിൽ ഒരു എസ്.ഐ, രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘവും പ്രവർത്തിക്കുന്നുണ്ട്. ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും ലഹരിമരുന്ന്, സ്വർണം, ഹവാലാ തുടങ്ങിയവ കടത്തുന്നവരെയും കണ്ടെത്താനുള്ള നടപടികൾ നടക്കുകയാണ്. ക്രിമിനലുകളുടെ വരുമാനസ്രോതസുകളും സമ്പത്തും അന്വേഷിക്കും. വ്യവസ്ഥകൾ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കും. സംഘടിത കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്തും.
എല്ലാത്തരം മാഫിയ പ്രവർത്തനങ്ങൾ തടയുന്നതിനായുള്ള നിർദേശം ആക്ഷൻ ഗ്രൂപ്പിനും പൊലീസ് സ്റ്റേഷൻ തലത്തിലുള്ള ആന്റി ഓർഗനൈസ്ഡ് ക്രൈം സെല്ലുകൾക്കും ജില്ലാ പൊലീസ് മേധാവി നൽകിയിട്ടുണ്ട്.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജവും സ്പർദ്ധ ഉണ്ടാക്കുന്നതുമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെയും നിയമനടപടിയെടുക്കും. ജില്ലയിലെ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ ഇത്തരക്കാരെ നിരീക്ഷിക്കുന്നുണ്ട്. സാമൂഹികവിരുദ്ധർ, ഗുണ്ടകൾ തുടങ്ങിയവർക്കെതിരെ നിരന്തരം പരിശോധന നടത്തുകയാണ് പൊലീസ്. മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെ പൊലീസ് നടപ്പാക്കി തുടങ്ങി. മൊബൈൽഫോൺ പിടിച്ചെടുക്കുകയും പുതുതായി ജില്ലയിൽ സ്റ്റേഷൻ തലത്തിൽ റൗഡി ഹിസ്റ്ററി ഷീറ്റുകൾ തയാറാക്കുകയും ചെയ്യുന്നുണ്ട്.
ഡിസംബർ 18 മുതൽ 25 വരെ
സാമൂഹിക വിരുദ്ധർ, ഗുണ്ടകൾ തുടങ്ങിയ ലിസ്റ്റിലുള്ള 599 പേരിൽ പരിശോധന നടത്തി
280 പേരുടെ വീടുകൾ റെയ്ഡ് ചെയ്തു
ഗുണ്ടാലിസ്റ്റിൽപെട്ടവരിൽ 141 പേരെ പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് വരുത്തി, അവർ നിലവിലെങ്ങനെ കഴിഞ്ഞുവരുന്നുവെന്നതും ആരൊക്കയായി ബന്ധപ്പെടുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിച്ചു.
മുൻകരുതലായി 107 ആളുകളെ അറസ്റ്റ് ചെയ്തു.
52 പേരുടെ മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു
30 ആളുകൾക്കെതിരെ 107 സി.ആർ.പി.സി പ്രകാരം ബോണ്ട് വപ്പിയ്ക്കൽ നടപടികൾ ആരംഭിച്ചു. ഒരാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി തുടങ്ങി.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ ജില്ലയിലെ പൊലീസ് സ്റ്റേഷൻ തലത്തിൽ പുതുതായി 69 റൗഡി ഹിസ്റ്ററി ഷീറ്റുകൾ തയാറാക്കി.
പഴയ ക്രിമിനൽ കേസുകളിൽ പ്രതികളായ 17 പേരെ പൊലീസ് നടപടികളിലൂടെ അറസ്റ്റ് ചെയ്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്പർദ്ധ ഉളവാക്കുംവിധം സന്ദേശം പ്രചരിപ്പിച്ചതിന് ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രിമിനൽ കേസുകളിൽ ഒളിവിൽ കഴിഞ്ഞുവരുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് നിർദേശം നൽകി. സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കും. ജില്ലയിൽ സമാധാന ജീവിതം ഉറപ്പുവരുത്താൻ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിന് എല്ലാ പൊലീസുദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. "
ആർ. നിശാന്തിനി
ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |