ആലപ്പുഴ: കത്തുന്ന ചൂടിൽ മത്സ്യക്ഷാമം രൂക്ഷമായതോടെ വില കത്തിക്കയറുന്നു. ഇതോടെ ചിക്കൻ വിപണിയും ഉഷാറായി. ചൂട് വർദ്ധിച്ചതോടെ കൈക്കാശിനുള്ളതുപോലും വലയിലുടക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മത്സ്യമാണ് ഇപ്പോൾ ജില്ലയിൽ കൂടുതലായി വിൽക്കുന്നത്. കൂടിയ വില നൽകി മീൻ വാങ്ങിയാലും കറിവയ്ക്കുമ്പോൾ രുചിയില്ലാത്തതാണ് ചിക്കനിലേക്ക് തിരിയാൻ കാരണം. ചൂട് താങ്ങാനാവാതെ വന്നതോടെ പല മത്സ്യങ്ങളും പലായനം തുടരുകയാണ്. അസാം, ഗുജറാത്ത് തീരങ്ങളിലേക്കാണ് മത്സ്യങ്ങൾ സഞ്ചരിക്കുന്നത്. ഇവിടുന്നാണ് കേരളത്തിലേക്ക് കൂടുതലായി മത്സ്യം എത്തുന്നത്.
സുലഭമായി ലഭിച്ചിരുന്ന മത്തി, അയല എന്നിവ വലയിലുടക്കിയിട്ട് മാസങ്ങളായി. ഈ സീസണിൽ കൂടുതലായി ലഭിച്ചിരുന്ന ഞണ്ടിന്റെ ലഭ്യതയും കുറഞ്ഞു. സുനാമിക്ക് ശേഷം കടലിലെ ആവാസ വ്യവസ്ഥ തകർന്നിരുന്നു. ജൈവ വൈവിദ്ധ്യം നഷ്ടപ്പെട്ടതും തിരിച്ചടിയായി. ഇതിനൊപ്പം ചൂടും വർദ്ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശക്തമായ വേൽമഴയിൽ തീരം തണുത്തെങ്കിൽ മാത്രമേ മത്സ്യലഭ്യത വർദ്ധിക്കൂ. ഇപ്പോൾ വലിയ ബോട്ടുകാർക്ക് മാത്രമാണ് കുറച്ചെങ്കിലും മീൻ ലഭിക്കുന്നത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം, മുനമ്പം തീരങ്ങളിൽ നിന്നും കൊല്ലത്തുനിന്നുമാണ് ജില്ലയിലേക്ക് മീനെത്തുന്നത്.
തീരത്ത് മത്സ്യലഭ്യത കുറഞ്ഞു
1. കനത്ത ചൂടിൽ മത്സ്യങ്ങൾ തീരം വിടുന്നു
2. മത്സ്യം ലഭിക്കുന്നത് ആഴക്കടൽ ബോട്ടുകൾക്ക്
3. പ്ലാസ്റ്റിക് മാലിന്യവും ഭീഷണിയായി
4. സഞ്ചാരത്തെയും പ്രജനനത്തെയും ബാധിച്ചു
5. തീരക്കടൽ ജൈവ വൈവിദ്ധ്യം നഷ്ടപ്പെട്ടു
പിടച്ചുചാടി വിലക്കയറ്റം
വില (കിലോ)
മത്തി ₹ 200
അയല ₹ 240
കിളിമീൻ ₹ 260
ചിക്കന് ഇരട്ടിവില
കോഴിയിറച്ചിക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ രണ്ടാഴ്ചക്കിടയിൽ വില ഇരട്ടിയോളമാണ് വർദ്ധിച്ചത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുന്നത് അന്യസംസ്ഥാന ചിക്കൻ ലോബിയാണെന്നാണ് ആക്ഷേപം. ചൂട് കൂടിയതും ചിക്കൻ വില്പനയെ ബാധിച്ചിട്ടില്ല.
ചിക്കൻ വില ₹ 240
''''
ചൂട് വർദ്ധിക്കുന്നതിനാൽ മത്സ്യലഭ്യത തീരെ കുറഞ്ഞു. വിലയും ഉയരുകയാണ്. ശക്തമായ വേനൽ മഴ ലഭിച്ചാലേ ഇനി മത്സ്യം ലഭിക്കൂ. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന മത്സ്യത്തിന് പുറമേ പച്ചപ്പാണ്. എന്നാൽ അകം ചീഞ്ഞതാണ്.
രാജു, മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |