കൊല്ലങ്കോട്: പാലക്കാട്- പൊള്ളാച്ചി റെയിൽവേ ലൈൻ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ പുതുനഗരം മുതൽ മീനാക്ഷിപുരം വരെയാണ് പ്രവൃത്തി. ഇതിനായി മെറ്റീരിയൽ വാഗൺ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ യാർഡിലെത്തി ലൈൻ വലിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടു.
പാലക്കാട് മുതൽ പൊള്ളാച്ചിവരെ 53.78 കിലോമീറ്റർ റെയിൽവേ ലൈനിന്റെ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്ക് ചെന്നൈയിലെ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കാണ് ചുമതല. എൽ ആൻഡ് ടി കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. റെയിൽവേ ഡീസൽ എൻജിൻ രണ്ട് ടൂൾസ് വാഗൻ, ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തൊഴിലാളികൾ ചേർന്നാണ് വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
അത്യാധുനിക യന്ത്രവത്കൃത പ്രവർത്തനങ്ങളായതിനാൽ അതിവേഗത്തിലാണ് പ്രവർത്തനം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ നിരവധി ചരക്കുവാഹനങ്ങൾ ഇതുവഴി കടത്തിവിടാം. ഇതോടെ പാലക്കാട് - കോയമ്പത്തൂർ ലൈനിൽ തിരക്ക് കുറയാനും അടിക്കടി കാട്ടാനകൾ ട്രെയിനിനടിയിൽപ്പെട്ട് അപകടത്തിൽപ്പെടുന്നതും ഒഴിവാക്കാനാകും. പാലക്കാട് മുതൽ ദിണ്ഡിക്കൽ വരെ വൈദ്യുതീകരണം പൂർത്തിയായാൽ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുടെ ഏറ്റവും താഴെയുള്ള രാമേശ്വരവുമായുള്ള ട്രെയിൻ സർവീസ് എളുപ്പമാകും. ഇതുവഴി സഞ്ചാരത്തിനും ചരക്ക് കടത്തിനും തിരക്കുള്ള റെയിൽവേ ലൈനായും ഇത് മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |