വിഴിഞ്ഞം: തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. നിലവിൽ തീരത്തിപ്പോൾ വറുതിയുടെ കാലമാണ്. ഇപ്പോൾ ധാരാളം ലഭിക്കേണ്ട പൊള്ളൽ ചൂര കാണാൻപോലുമില്ല. തീരക്കടലിൽ മത്സ്യമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവർക്ക് ചെലവ് കാശുപോലും കിട്ടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണിക്കൂറുകളോളം ചൂണ്ടയിട്ടാലും കിട്ടുന്നത് കുറച്ചു മീനുകൾ മാത്രമാണ്. കിട്ടുന്ന മീനുകൾക്കാകട്ടെ തുച്ഛമായ വിലയാണെന്നും ഇവർ പറയുന്നു. ഈ സമയത്ത് കൂടുതലും ചുണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടക്കുന്നത്. മത്സ്യ ലഭ്യതയില്ലാത്തതിനാൽ വല വീശിയുള്ള മീൻ പിടിത്തമില്ല. ധാരാളം ചൂര ലഭിക്കേണ്ട ഈ സമയത്ത് കിട്ടുന്നത് ചേമീൻ, കണ്ണൻ കൊഴിയാള, പൊള്ളൽ ചൂര തുടങ്ങിയ വില കുറഞ്ഞ മത്സ്യങ്ങളാണ്, അതും ചെറിയ അളവിൽ മാത്രം. ഇപ്പോൾ മത്സ്യം കിട്ടണമെങ്കിൽ 70-80 മൈൽ ഉള്ളിൽ പോകണം. ചിലപ്പോൾ ഒന്നും ലഭിക്കാറില്ല. മത്സ്യലഭ്യത കുറഞ്ഞതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്താൻ തുടങ്ങി. ഉൾക്കടലിൽ പോകേണ്ടതിനാൽ യുവാക്കൾ ഇപ്പോൾ പോകുന്നില്ലെന്നും 50 വയസിലേറെ പ്രായമുള്ളവരാണ് പോകുന്നതെന്നും തൊഴിലാളികൾ പറയുന്നു. അടുത്ത മത്സ്യബന്ധന സീസണിലെങ്കിലും ഈ സാഹചര്യത്തിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ചെലവ് അധികം, വരവ് തുച്ഛം
ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുകയുൾപ്പെടെ 8000ത്തോളം രൂപ ചെലവ് വരുന്നു. ഒരു വള്ളത്തിൽ കുറഞ്ഞത് 4 മുതൽ 6 പേർ വരെ പോകാറുണ്ട്. എന്നാൽ ഇവർക്ക് ലഭിക്കുന്ന മത്സ്യം വിറ്റുകിട്ടുന്നത് വളരെ തുച്ഛമായ തുകയ്ക്കാണ്. ചുരുക്കത്തിൽ ഒരു തവണ വള്ളം കടലിൽ പോകുമ്പോൾ ചെലവാകുന്ന തുക പോലും കിട്ടാറില്ല.
**ഇന്നലെ ലഭിച്ച പൊള്ളൽ ചൂര ഒന്നിന് 30 രൂപയാണ് തൊഴിലാളിക്ക് ലഭിച്ചത്. എന്നാൽ മാർക്കറ്റിൽ ഇതിന് 50 രൂപയിലധിയം കൊടുക്കേണ്ടിവരും.
മണ്ണെണ്ണ വില ഇരുട്ടടിയായി .....
മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ പലപ്പോഴും കിട്ടാത്തതാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി. രൂക്ഷമായ ഇന്ധന ദൗർലഭ്യം തൊഴിലാളികൾക്ക് ഇരുട്ടടിയായി. നിലവിൽ ലിറ്ററിന് 80 രൂപയോളമുണ്ടായിരുന്ന മണ്ണെണ്ണ ഇപ്പോൾ 110 രൂപയായി ഉയർന്നു. കൂടിയ വിലയിൽ മണ്ണെണ്ണ വാങ്ങാമെന്ന് കരുതിയാലും ഫലമില്ല. മണ്ണെണ്ണ അതിനുപോലും കിട്ടാറില്ല.
മണ്ണെണ്ണയുടെ വില... 80 ൽനിന്നും 110 രൂപയായി ഉയർന്നു
അനുബന്ധ മേഖലയും നിശ്ചലം
തീരത്ത് മത്സ്യം കുറഞ്ഞതോടെ അനുബന്ധ തൊഴിൽ മേഖലയും നിശ്ചലമായ ആവസ്ഥയിലാണ്. മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല കിട്ടുന്നതാകട്ടെ വൻ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയിലും. അതുകൊണ്ടുതന്നെ കുറച്ച് മത്സ്യം മാത്രമാണ് ഇവർ വാങ്ങുന്നത്. ഇതോടെ മത്സ്യവില്പനക്കാരായ സ്ത്രീകളുടെ ഓട്ടം കാത്തുനിൽക്കുന്ന ഓട്ടോ തൊഴിലാളികൾക്കും ഓട്ടമില്ലാതായി. മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടകൾ പലതും അടഞ്ഞുകിടക്കുകയാണ്. മീൻ ഉണക്കി വില്പന നടത്തുന്നവരും പ്രതിസന്ധിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |