പാലക്കാട്: ജില്ലയിൽ കൗമാര പ്രായക്കാർക്കുള്ള കുത്തിവെയ്പിന് ഇന്നലെ തുടക്കമായി. 15 മുതൽ 18 വയസ് പ്രായപരിധിയിലുള്ളവർക്കുള്ള ആദ്യമായി കുത്തിവയ്പ് നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെ.പി.ആർ.പി ഹൈസ്‌കൂളിൽ കെ. ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. ആദ്യദിനത്തിൽ 1315 ഓളം കൗമാരക്കാർക്ക് കുത്തിവെയ്പ്പ് നൽകിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജനറൽ, ജില്ല, താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രം (സി.എച്ച്.സി) എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കുത്തിവെയ്പ്പിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നു മുതൽ വാക്സിനേഷൻ പൂർണ്ണതോതിലാകുകയൂള്ളൂ. കുത്തിവെയ്പ്പിന് മതിയായ കൊവാക്സിൻ ജില്ലയിൽ എത്തിയിട്ടുണ്ട്. നിലവിൽ ജില്ലയ്ക്ക് 45,000 ഡോസ് കെവാക്സിനാണ് അനുവദിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എ.പ്രശാന്ത്, വൈസ് പ്രസിഡന്റ് എം.പി.ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കൃഷ്ണൻകുട്ടി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.ശശിധരൻ, പ്രിൻസിപ്പൽ ശ്യാമള, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കാജാ ഹുസൈൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശെൽവരാജ്, കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ലീനാകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |