കോഴിക്കോട്: അകത്തളങ്ങളിൽ ഒതുങ്ങാതെ അധികാരത്തിലേക്ക് സ്ത്രീകൾ കടന്നുവരണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശെെലജ എം.എൽ.എ പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച 'സ്ത്രീ സ്വാതന്ത്ര്യം സമത്വം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആൾക്കൂട്ടത്തിൽ അപമാനിതയാകുമ്പോൾ ശക്തമായി പ്രതികരിക്കാനുള്ള കരുത്ത് ആർജ്ജിച്ചെടുക്കേണ്ടതുണ്ട്. സെെബർ കുറ്റകൃത്യങ്ങൾ കൂടുന്ന കാലത്ത് അതിൽ പെടാതെ വിവേകത്തോടെ പെരുമാറണം. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സ്ത്രീ സമത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകളും സെമിനാറുകളും നടത്തേണ്ട അവസ്ഥയാണ്.
മുതലാളിത്തത്തെ കൂട്ടുപിടിച്ച് ക്രൂരമായ ആക്രമണങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ചർച്ചകൾ മാത്രം പോര, പ്രവർത്തിക്കണം. ഫ്യൂഡൽ വ്യവസ്ഥ കേരളത്തിലും പൂർണമായും വിട്ടുപോയിട്ടില്ല. അതാണ് ഇപ്പോഴുള്ള ആക്രമണങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നതടക്കമുള്ള വിഷയങ്ങളിൽ പൊതു നന്മയെ കൂട്ടുപിടിച്ച് ചില ഫാസിസ്റ്റ് ശക്തികൾ സമൂഹത്തിൽ വിള്ളൽവീഴ്ത്താൻ ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ ഭയത്തോടെ കാണണം. അവസര സമത്വം ലഭിക്കുമ്പോൾ മാത്രമാണ് ഒരു രാജ്യത്തെ ജനാധിപത്യം പൂർത്തിയാകുന്നതെന്നും ഇന്ത്യയിൽ ജനാധിപത്യം പൂർണമല്ലെന്നും ശൈലജ പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വെെസ് പ്രസിഡന്റ് കെ.കെ.ലതിക അദ്ധ്യക്ഷയായി. ഡോ.ടി.കെ.ആനന്ദി വിഷയം അവതരിപ്പിച്ചു. എ.പ്രദീപ് കുമാർ, പി.എം.ആതിര, പി.ഉഷാദേവി, മീര ദർശക് എന്നിവർ പങ്കെടുത്തു. കെ.പുഷ്പജ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |