ആലപ്പുഴ: ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് രണ്ടു വർഷമാകുമ്പോഴും ജില്ലയിലെ വിപണിയിൽ ഇവ യഥേഷ്ടമായി ലഭിക്കുന്നു. പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങളും തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും മറ്റും പേപ്പർ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് നിരോധനത്തിന്റെ പേരിലുള്ള പരിശോധനകൾക്ക് ബ്രേക്ക് വീണത്. ഇപ്പോൾ വിവാഹച്ചടങ്ങുകളും മറ്റു പൊതുചടങ്ങുകളും സജീവമായതോടെ നിരോധിത ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും വ്യാപകമായി. 2022 അവസാനത്തോടെ 120 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും നിരോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. പഞ്ചായത്ത്,നഗരസഭ അധികൃതരാണ് നിരോധനം നടപ്പാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത്. നിയമലംഘനം നടത്തുന്നവർക്ക് ആദ്യം പിഴ, ലംഘനം തുടർന്നാൽ പ്രവർത്തനാനുമതി റദ്ദാക്കൽ എന്നിങ്ങനെയാണ് ഉത്തരവിലുള്ളത്.
ലംഘനം ആവർത്തിച്ചാൽ പിഴ കൂടും
ആദ്യതവണ പിടികൂടിയാൽ : ₹10,000
നിയമ ലംഘനം ആവർത്തിച്ചാൽ : ₹25,000
വീണ്ടും ലംഘിച്ചാൽ : ₹50,000
നിരോധിത ഉത്പന്നങ്ങൾ
കാരിബാഗ്, മേശവിരിപ്പ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ, പ്ലാസ്റ്റിക് തോരണങ്ങൾ, കൊടി , തെർമോക്കോളും സ്റ്റൈറോഫോമും കൊണ്ടുള്ള അലങ്കാരവസ്തുക്കൾ
" പരിസ്ഥിതിക്ക് ദോഷകരമായ പ്ളാസ്റ്റിക് ഉപയോഗത്തിൽ നിന്ന് ജനങ്ങളെ ബോധവത്കരണത്തിലൂടെ പിന്തിരിപ്പിക്കും. ഹരിതകർമ്മ സേന വഴി ശേഖരിക്കുന്ന പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ കിംഗ് കേരള എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.
- അജയകുമാർ, ഹരിത കേരളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |