ആലപ്പുഴ : വേനലിന്റെ കാഠിന്യം കൂടിയതോടെ അഗ്നിശമന സേനയും തിരക്കിലാണ്. ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായത്. അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് വലിയ അപകടങ്ങളിലേക്ക് പോകാതിരുന്നത്.
ഞായറാഴ്ച രാത്രി ആലപ്പുഴ ബീച്ചിലെ വിജയ് പാർക്കിന് സമീപം കാടിന് തീപിടിച്ചത് അണയ്ക്കാൻ അഗ്നിശമനസേന ഏറെ ബുദ്ധിമുട്ടി. വെള്ളവുമായുള്ള വാഹനത്തിന് സംഭവസ്ഥലത്തിനടുത്തേക്ക് എത്തിപ്പെടാനായില്ല. ഫയർ ബീറ്റർ ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയായിരുന്നു. അശ്രദ്ധ മൂലവും ആകസ്മികവുമായും തീപടരുമ്പോൾ നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നത് പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ്. കഴിഞ്ഞ ഒരാഴ്ചക്കകം 15ലധികം ചെറു തീപിടിത്തങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ആലപ്പുഴ നഗരത്തിൽ മാത്രം ആറിടത്ത് തീപിടിച്ചു. നഗരപ്രദേശങ്ങളിൽ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിട്ട ചപ്പുചവറുകൾക്കും കുറ്റിക്കാടുകൾക്കും തീപിടിക്കുന്നത് പതിവായി. റെയിൽവേ ലൈനിനോട് ചേർന്ന കുറ്റിക്കാടുകൾക്കും തീപിടിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ മാർച്ച് ആദ്യത്തോടെയാണ് ചപ്പു ചവറുകൾക്കും ഉണങ്ങിയ പുല്ലിനും തീപിടിച്ചിരുന്നത്. എന്നാൽ ഇത്തവണ ചൂട് കൂടിയതിനാൽ ഡിസംബർ അവസാനം മുതലേ തീപിടിത്തം പതിവായി. ഇലക്ട്രിക് പോസ്റ്റിന് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.
ജില്ലയിൽ താപനില
ഇന്നലെ : 31ഡിഗ്രി
കഴിഞ്ഞ ആഴ്ച : 35 ഡിഗ്രി
500 : കഴിഞ്ഞ വർഷം അഗ്നിശമന സേനയുടെ കണക്ക് പ്രകാരം ജില്ലയിൽ ഉണ്ടായത് അഞ്ഞൂറോളം ചെറു തീപിടിത്തങ്ങൾ
ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം
1. മാലിന്യം കത്തിച്ചതിനു ശേഷം അവശേഷിക്കുന്ന തീ വെള്ളമൊഴിച്ച് അണയ്ക്കണം.
2. സിഗരറ്റ് കുറ്റി, സാമ്പ്രാണി, തീപിടിക്കാൻ ഇടയുള്ള സാധനങ്ങൾ എന്നിവ വലിച്ചെറിയരുത്.
3. വൈദ്യുതി ലൈനുകളിലെ തകരാറുകൾ കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക.
4. എവിടെയെങ്കിലും തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അഗ്നിശമനസേനയെ അറിയിക്കണം
അലക്ഷ്യമായി മാലിന്യം കത്തിക്കരുത്
മാലിന്യം കളയാൻ ഇടമില്ലാതെ വരുമ്പോൾ അവ കത്തിച്ചുകളയാൻ പൊതുജനങ്ങൾ ശ്രമിക്കുന്നത് പതിവാണ്. അശ്രദ്ധമായി ഇങ്ങനെ ചെയ്യുമ്പോൾ തീ മറ്റു പ്രദേശങ്ങളിലേക്ക് പടരാൻ സാദ്ധ്യതയേറെയാണ്. മാലിന്യങ്ങൾ കത്തിക്കുന്നവർ അവ പൂർണമായും കത്തിത്തീർന്നു എന്ന് ഉറപ്പു വരുത്തണം.ചപ്പു ചവറുകളും മാലിന്യങ്ങളും കത്തിക്കുന്നതാണ് 90 ശതമാനം തീപിടുത്തങ്ങൾക്കും കാരണം.
'' നഗര പ്രദേശങ്ങളിലാണ് ചെറുതീപിടിത്തങ്ങൾ കൂടുതലും. റോഡരികിലും മറ്റുമുള്ള കുറ്റിക്കാടുകൾക്ക് തീ പിടിക്കുന്നത് കൂടുതൽ അപകടകരമാണ്. സമീപ പ്രദേശങ്ങളിലേക്ക് തീ ആളിപ്പടരാൻ സാദ്ധ്യതയേറെയാണ്
- (അഗ്നിശമനസേന അധികൃതർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |