കോഴിക്കോട്: ബഹുനില കെട്ടിടങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ തീപിടിത്തം തുടർക്കഥയായതോടെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ അഗ്നിരക്ഷാ സേന. കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. അഗ്നിസുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. തീപിടിത്തത്തിന് കാരണമാവുന്ന സാഹചര്യം ഒഴിവാക്കാൻ ബോധവത്ക്കരണം നടത്തും. ഓരോ ഫയർസ്റ്റേഷന്റെ പരിധിയിലും പരിശോധന നടത്താനാണ് തീരുമാനം. ഫയർ ഹൈഡ്രന്റ് ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കാനും പ്രവർത്തിക്കാത്തവയുടെ തകരാറുകൾ പരിഹരിക്കാനും നടപടിയുണ്ടാവും. അന്തരീക്ഷ താപനില ഉയർന്നു കൊണ്ടിരിക്കുന്ന അവസ്ഥയിൽ കുന്നുകൾ, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകൾ, നഗരങ്ങളിൽ അടുത്തടുത്തായി നിൽക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം തീപിടിത്ത സാദ്ധ്യത ഏറുകയാണ്. ഇതുകൂടി പരിഗണിച്ചാണ് അഗ്നിരക്ഷാ സേന സുരക്ഷാ മുൻകരുതൽ ശക്തമാക്കുന്നത്. ജില്ലയിൽ അടുത്തടുത്ത ദിവസങ്ങളിലായി ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ഉണ്ടായത്. അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് അപകടങ്ങളുടെ വ്യാപ്തി കുറഞ്ഞത്. കഴിഞ്ഞ ഡിസംബർ 28ന് കൊളത്തറയിലെ ചെരിപ്പ് നിർമ്മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ കോടികളാണ് നഷ്ടമായത്. ഈ മാസം 3ന് ചെറുവണ്ണൂരിലെ ചെരിപ്പ് നിർമ്മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തീപിടിത്ത സാദ്ധ്യത കൂടുതലായിട്ടും വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നത്.
സംസ്ഥാനത്തെ 60 ശതമാനം കെട്ടിടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ബഹുനില കെട്ടിടങ്ങളിൽ പലതും അഗ്നിരക്ഷാ സേനയുടെ എൻ.ഒ.സി പുതുക്കാറില്ല. 15 മീറ്ററിന് മുകളിൽ ഉയരമുള്ള കെട്ടിടങ്ങൾക്കാണ് ഫയർ എൻ.ഒ.സി വേണ്ടത്. കെട്ടിട നമ്പർ കിട്ടണമെങ്കിൽ എൻ.ഒ.സി നിർബന്ധമായതിനാൽ ആദ്യഘട്ടത്തിൽ എല്ലാം കൃത്യമാകുമെങ്കിലും പിന്നീട് എൻ.ഒ.സി പുതുക്കാനോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനോ പല കെട്ടിട ഉടമകളും തയ്യാറാവുന്നില്ല. മാലിന്യം കത്തിക്കുമ്പോൾ സമീപ പ്രദേശത്തേക്ക് തീപടരുന്നത് ഒഴിവാക്കാൻ മുൻകരുതലെടുക്കാത്തത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുകയാണ്. മുൻ വർഷങ്ങളിൽ മാർച്ച് ആദ്യത്തോടെയാണ് ചപ്പ് ചവറുകൾക്കും ഉണങ്ങിയ പുല്ലിനും തീപിടിച്ചിരുന്നത്. എന്നാൽ ഇത്തവണ ചൂടിന്റെ കാഠിന്യമൂലം ഡിസംബർ അവസാനം മുതലേ തീപിടിത്തം വ്യാപകമാവുകയാണ്.
വേണം ജാഗ്രത
1. മാലിന്യം കത്തിക്കുന്നവർ പൂർണമായും കത്തിത്തീർന്നുവെന്ന് ഉറപ്പു വരുത്തണം
2. രാത്രിയിൽ കട അടച്ചുപോകുമ്പോൾ കടയ്ക്കുമുന്നിൽ മാലിന്യങ്ങൾക്ക് തീ ഇടരരുത്
3. കെട്ടിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം
4. ഫയർ എക്സ്റ്റിഗ്യൂഷറുകൾ ഉപയോഗിക്കുന്നതിൽ പരിശീലനം നേടണം
5. അനാവശ്യമായി മാലിന്യം കൂട്ടിയിട്ട് കത്തിക്കരുത്
'' തീപിടിത്തങ്ങൾ കൂടിയ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. കെട്ടിടങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്നും അവ പ്രവർത്തിക്കുന്നതാണെന്നും ഉറപ്പു വരുത്തും. തീ പിടിച്ചാൽ പെട്ടെന്ന് അണയ്ക്കാനുള്ള സംവിധാനത്തെക്കുറിച്ച് ജീവനക്കാർ ബോധവാൻമാരാകണം. -
മൂസ വടക്കേതിൽ, ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |