ചെറുവത്തൂർ: ക്ളാസുകളുടെ ഇടവേളകൾ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾ സംഗീതസാന്ദ്രമാണ്.സ്കൂൾ മുറ്റത്തും ക്ളാസ് മുറികളിലും സ്ഥാപിച്ച സ്പീക്കറുകളിൽ നിന്ന് പാട്ട് ഒഴുകിയെത്തുമ്പോൾ കൊവിഡ് കാലത്തിന് ശേഷം എത്തിയ കുട്ടികൾ ആവേശത്തിലാണ്.
രാവിലെ 8.30ന് സ്കൂളിൽ പാട്ടുവെക്കും. 9.45ന് ക്ളാസ് തുടങ്ങുംവരെ ഇത് തുടരും.ഇതിന് ശേഷമുള്ള ഇടവേളകളും സംഗീതമുഖരിതമാണ്. കൊവിഡ് കാലം കഴിഞ്ഞ് കുട്ടികൾ സ്കൂളിലെത്തുമ്പോൾ അവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് 'ഇടവേളകളിലെ പാട്ട് എന്ന ആശയം ഉയർന്നത്. രാവിലെയുള്ള പാട്ട് കുട്ടികൾക്ക് ഏറെ ആവേശവും ഊർജവും നൽകുന്നുവെന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വൈദ്യുത വിതരണം നിലച്ചോ മറ്റോ ഒരു ദിവസം പാട്ടു മുടങ്ങിയാൽ സമീപവാസികളും അന്വേഷിച്ചുതുടങ്ങിയെന്നതും കൗതുകകരമാണ്.
പാട്ടിലൊതുങ്ങില്ല പഠനം
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷത്തിന്റെ വൈവിദ്ധ്യപൂർണമായ കാഴ്ചകളുണ്ട് ഇസ്സത്തുൽ സ്കൂളിൽ. പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. ഇവിടെ കുട്ടികൾക്ക് വായിക്കാൻ പത്രങ്ങളും ബാലമാസികകളുമുണ്ട്. സ്കൂളിന്റെ ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും കുഞ്ഞുണ്ണി മാഷുമൊക്കെ നിറഞ്ഞുനിൽക്കുന്നു. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവും ഇവർക്ക് സ്വന്തം. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ സ്കൂൾ തുറന്ന ശേഷം ആറുതവണയാണ് ഇവിടെ നടന്നത്. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർക്ക് പത്രവായനയുടെ സമയമാണ് . കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു. പാട്ടും കളികളും കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി ഇസ്സത്തുൽ ഇസ്ലാം സ്കൂൾ മാറിയെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |