തൃശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാനായി പാറപൊട്ടിക്കുന്നതിന് മുന്നോടിയായി പരീക്ഷണ സ്‌ഫോടനം ഇന്ന് നടത്തും. ഉച്ചയ്ക്ക് രണ്ടിനായിരിക്കും സ്‌ഫോടനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്‌ഫോടനം തീരുന്നതുവരെ വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർവശം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്‌ഫോടനത്തിനായി സ്ഥലം തയ്യാറാക്കുന്നതിന് മുന്നറിയിപ്പെന്നോണം ആദ്യ അലാറം മുഴക്കും.
സ്‌ഫോടനത്തിന് തൊട്ടുമുമ്പ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിന് ശേഷം മൂന്നാമത്തെ അലാറവും മുഴക്കും. പരീക്ഷണസ്‌ഫോടനം വിജയകരമാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും പാറപൊട്ടിക്കൽ നടക്കും. ദേശീയപാതയോരവും ജനവാസമേഖലയുമായതിനാൽ നിയന്ത്രിത സ്‌ഫോടനമായിരിക്കും നടത്തുക. ഒരു ദിവസം രണ്ട് സ്‌ഫോടനം നടത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിലവിൽ പഴയ റോഡ് പൊളിച്ച് പാറപൊട്ടിക്കാനായി മണ്ണ് നീക്കൽ അവസാനഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |