വെള്ളക്കെട്ട് നീക്കം ചെയ്യാൻ ഓരോ 50 മീറ്ററിലും മാൻഹോൾ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ വഞ്ചിയൂർ മുതൽ പാറ്റൂർ വരെയുള്ള ഭാഗം സ്ലാബിട്ട് വീതിയുള്ള റോഡാക്കി മാറ്റുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. കനാലിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവിനോടൊപ്പം വഞ്ചിയൂർ ഭാഗത്ത് പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ലാബിടുന്നതിന് പൊതുമരാമത്ത് വകുപ്പ് 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ തോടിന്റെ മുകളിൽ 300 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് സ്ലാബ് പാകി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായാണ് രണ്ടാംഘട്ട നിർമ്മാണം. നീരൊഴുക്ക് തടസപ്പെടാതിരിക്കാനും തോട് അടഞ്ഞാൽ തടസങ്ങൾ നീക്കുന്നതിനുമായി 50 മീറ്റർ ഇടവിട്ട് മാൻഹോളുകൾ നിർമ്മിക്കും. നിലവിലുള്ള മാലിന്യം നീക്കംചെയ്ത് ശേഷം ഇനി മാലിന്യം നിക്ഷേപം ഉണ്ടാകാത്ത തരത്തിലാകും നിർമ്മാണം. തോട് ആരംഭിക്കുന്ന സ്ഥലത്ത് മാലിന്യം തോട്ടിലേക്ക് കയറാത്ത വിധത്തിൽ ഗ്രില്ലുകളും സ്ഥാപിക്കും. സ്ലാബ് ഇടുന്നതോടെ തോട്ടിൽ നിന്ന് വമിക്കുന്ന ദുർഗന്ധത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
കാപ്ഷൻ: ആമയിഴഞ്ചാൻ തോടിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് വഞ്ചിയൂർ മുതൽ പാറ്റൂർ വരെയുള്ള ഭാഗത്ത് മന്ത്രിമാരായ റോഷി അഗസ്‌റ്റിനും ആന്റണി രാജുവും പരിശോധന നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |