കൊച്ചി: നിർദ്ദിഷ്ട അങ്കമാലി അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിക്കുവേണ്ടി ഏറ്റെടുക്കുന്ന പരിസ്ഥിതി ദുർബലപ്രദേശത്തുനിന്ന് മുറിച്ചു മാറ്റാനൊരുങ്ങുന്നത് 30,000 ലധികം വൻവൃക്ഷങ്ങൾ. സോഷ്യൽ ഫോറസ്ട്രി വിഭാഗം മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി മൂല്യനിർണയം നടത്തിക്കഴിഞ്ഞു. സ്വകാര്യഭൂമിയിലെ തേക്ക്, കമ്പകം, മഹാഗണി, കശുമാവ്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് ഏറെയും. റബർ ഉൾപ്പടെ തോട്ടവൃക്ഷങ്ങളിലെ കണക്കിന് പുറമേയാണിത്.
1969 ൽ ഇടുക്കി ജലവൈദ്യുത പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിച്ച വനമേഖലയാണ് അയ്യമ്പുഴ. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുടെ ഭാഗമാണ് ഇവിടം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതാണ് പ്രദേശമെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിരവാരണ അതോറിട്ടിയും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയെത്ര
2021 ജനുവരി 19ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അയ്യമ്പുഴ വില്ലേജിലെ 57സർവേ നമ്പരുകളിലായി 220 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനാണ് നിശ്ചയിച്ചത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇത് 144.9759 ഹെക്ടർ ആയി കുറച്ചു.
ഏറ്റെടുക്കുന്നത് 90 കർഷകരുടെ കൈവശഭൂമി
മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങൾ 32
ഗിഫ്റ്റ് സിറ്റി
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംസ്ഥാന സർക്കാർ അങ്കമാലിക്ക് സമീപം അയ്യമ്പുഴയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഗ്ലോബൽ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻസ് സിറ്റി ( ഗിഫ്റ്റ് സിറ്റി).
വ്യവസായ ഇടനാഴിയുടെ ഭാഗമായി കേരളത്തിലേക്ക് കടന്നു വരാനിരിക്കുന്ന നിരവധി പദ്ധതികളിൽ ആദ്യത്തേതാണിത്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ ഉൾപ്പടെ ഹൈടെക് സേവനങ്ങളുള്ള സാമ്പത്തിക കേന്ദ്രമായി പ്രദേശത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഗിഫ്റ്റ് സിറ്റിക്കുവേണ്ടി പതിനായിരക്കണക്കിന് മരങ്ങൾ മുറിക്കാനുള്ള നീക്കം ആപത്കരമാണ്. അയ്യമ്പുഴയിൽ മരങ്ങൾ മുറിക്കുന്നതിന് മുമ്പേ പരിസ്ഥിതി ആഘാതപഠനം നടത്തിയതായി അറിവില്ല. ആഗോളതാപനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഒരു ചെറിയ പ്രദേശത്തുനിന്ന് ഇത്രയധികം മരം മുറിച്ചുമാറ്റിയിട്ടുള്ള വികസനപ്രവർത്തനങ്ങൾ ആവശ്യമാണോ എന്ന് പരിശോധിക്കണം.
സി.ആർ. നീലകണ്ഠൻ
പരിസ്ഥിതി പ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |