തൃശൂർ : രാജ്യത്ത് അസഹിഷ്ണുതയ്ക്ക് എതിരെ ഉയരേണ്ടത് സമാധാനത്തിന്റെയും ഐക്യപ്പെടലിന്റെയും പുരോഗമന ചിന്തകളുടെയും സരണികളാണെന്ന് നമ്മളെ ബോദ്ധ്യപ്പെടുത്തിയത് ശ്രീനാരായണ ചിന്തകളാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
ടി.ആർ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും തൃശൂർ ഗുരുഭവനും ചേർന്ന് സംഘടിപ്പിച്ച ടി.ആർ.രാഘവൻ അനുസ്മരണവും ശ്രീനാരായണ അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. അത് ഭൂതകാലത്തേക്കല്ല, വർത്തമാന കാലത്തേക്കും ഭാവികാലത്തേക്കും പ്രഹരശേഷിയോടെ മുന്നോട്ടുപോകാനുള്ള ചിന്തകളായിരിക്കും. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ കരുത്തോടെ പകർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി അതിന്റെ പ്രചാരകരാകുന്നതിനൊപ്പം അത് ജീവിതത്തിലും പകർത്താൻ ശ്രമിക്കുക എന്നതാണ്. മണപ്പുറത്ത് വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ തുടക്കം കുറിച്ചത് ടി.ആർ രാഘവനാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ശ്രീനാരായണ അവാർഡ് മാർത്തോമ മെത്രാപ്പൊലീത്ത മാർ തിയോഡോഷ്യസിന് മന്ത്രി സമർപ്പിച്ചു. ഗുരുവിന്റെ സന്ദേശം ഒരു വിഭാഗത്തിനോ ഒരു ജാതിക്കോ വേണ്ടിയുള്ളതായിരുന്നില്ലെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ചേർത്തല ശ്രീനാരായണ ആശ്രമം സെക്രട്ടറി സ്വാമി അസ്പൃശ്യാനന്ദ പറഞ്ഞു. ഡോ.പി.വി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവിനെ ടി.ആർ.ട്രസ്റ്റ് ചെയർമാൻ ടി.ആർ.വിജയകുമാർ പൊന്നാട അണിയിച്ചു. ടി.എൻ.പ്രതാപൻ എം.പി അനുസ്മരണം പ്രഭാഷണം നടത്തി. പി.ബാലചന്ദ്രൻ എം.എൽ.എ അനുമോദന പ്രസംഗം നടത്തി. അഡ്വ.പി.ആർ വിവേക് , വസന്തകുമാരി വേണുഗോപാൽ, മണികണ്ഠൻ വാലത്ത് എന്നിവർ സംസാരിച്ചു.
എം.ഒ. റോഡ് മുതൽ ശക്തൻനഗർ
വരെ മോഡൽ റോഡാക്കും
തൃശൂർ: എം.ഒ റോഡ് മുതൽ ശക്തൻനഗർ വരെ മോഡൽ റോഡാക്കുക എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. 2013 മുതൽ ആരംഭിച്ച വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസ പ്രക്രിയയും അവസാനഘട്ടത്തിലെത്തി. 225 വഴിയോരക്കച്ചവടക്കാരുടെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി സ്ഥലം നറുക്കെടുത്ത നടപടി കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു.
അതിദരിദ്രരെ കണ്ടെത്തൽ പദ്ധതിയുടെ ഭാഗമായി 55 ഡിവിഷനുകളിലും നിന്നും ലഭിച്ച ലിസ്റ്റ് പരിശോധിച്ച് അംഗീകരിച്ചു. സർവേ അതിവേഗം പൂർത്തീകരിച്ച് കോർപറേഷനുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് പ്രയത്നിച്ച എല്ലാവരെയും മേയർ എം.കെ. വർഗീസ് അഭിനന്ദിച്ചു. അമൃത് പദ്ധതിയുടെ സേവിംഗ്സ് തുകയായ 30 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. പി.ഒ. റോഡ് വൺവേ ആക്കിയത് പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ. പല്ലൻ ആവശ്യപ്പെട്ടു. 100 മീറ്റർ റോഡ് വൺവേ ആയതുകൊണ്ട് ഗതാഗതസൗകര്യം വർദ്ധിച്ചിട്ടില്ലെന്നും മറിച്ച് ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വൺവേ പുനപരിശോധിക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |