കോട്ടയം : പൊലീസ് മാമന്മാരുടെ സമ്മാനങ്ങളും, എല്ലാവരുടെയും സ്നേഹലാളനയും, പ്രാർത്ഥനയും ഏറ്റുവാങ്ങി 'അജയ" വീട്ടിലേക്ക് മടങ്ങി അമ്മയുടെ നെഞ്ചോട് ചേർന്ന്. കൈവിട്ട് പോയെന്ന് കരുതിയ പൊന്നോമനയെ തിരികെ ലഭിച്ചതിന്റെ സന്തോഷം ചെറുചിരിയിൽ ഒതുക്കി മാതാവ് അശ്വതി എല്ലാവർക്കും നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ 6 ന് ഉച്ചക്കഴിഞ്ഞ് മൂന്നിനായിരുന്നു കേരളത്തെ മുൾമുനയിൽ നിറുത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത്. മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്താൻ പൊലീസിനായി. ഇടുക്കി വണ്ടിപ്പെരിയാർ 62-ാം മൈൽ വലിയതറയിൽ വീട്ടിൽ എസ്.ശ്രീജിത്തിന്റെയും, അശ്വതിയുടെയും രണ്ടാമത്തെ പെൺകുഞ്ഞായിരുന്നു ഇത്. ഇന്നലെ ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് കുഞ്ഞിനെയും അമ്മയെയും ഡിസ്ചാർജ് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അടക്കം ഇരുവരെയും സന്ദർശിച്ചു. ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണെന്നും, മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും കുടുംബം പറഞ്ഞു.
പൊലീസിന്റെ നല്ല പ്രവൃത്തികൾ കേരളം മുഴുവൻ മനസിലാക്കിയതിലും അംഗീകരിച്ചതിലും വലിയ സന്തോഷമുണ്ട്
(ജെ.സന്തോഷ് കുമാർ, ഡിവൈ.എസ്.പി)
കുഞ്ഞിന് പേരിട്ടത് വളരെ യാദൃശ്ചികമായാണ്, അനുയോജ്യമായ പേര് നിർദ്ദേശിക്കണമെന്ന് തോന്നി, അതിനാലാണ് സർവവും പോരാടി വിജയിച്ചവൾ എന്നർത്ഥമുള്ള പേര് നിർദേശിച്ചത്
(ടി.എസ് റെനീഷ്, എസ്.ഐ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |