കോഴിക്കോട്: കൊവിഡ് മൂന്നാംതരംഗത്തിന്റെ ലക്ഷണം കണ്ടതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിൽ. നാട്ടിൽ കുരുക്കുവീഴുമോയെന്ന ആശങ്കയിൽ തിരിച്ചുവരവ് നീട്ടാനുളള ഒരുക്കത്തിലാണ് പലരും. വിദേശത്ത് നിന്ന് വരുന്നവർ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന സർക്കാർ ഉത്തരവും യാത്ര വൈകിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഒരുമാസത്തിൽ കുറഞ്ഞ ലീവിനെത്തുന്നവർ വിമാന ടിക്കറ്റ് റദ്ദ് ചെയ്യുകയാണ്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ പോലും നീട്ടിവെക്കാനുള്ള ശ്രമം നടക്കുന്നു. അടിയന്തര ആവശ്യമുള്ളവർ മാത്രാണ് യാത്രയ്ക്ക് തയ്യാറാകുന്നത്.
നിലവിൽ ഗൾഫ് രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായാൽ യാത്രാവിലക്ക് വന്നേക്കും. ഈ ഭയം പ്രവാസികളിലുണ്ട്.
കഴിഞ്ഞ തരംഗത്തിൽ അവധിയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികളിൽ പലരും തിരിച്ചു പോവാനാവാതെ പ്രതിസന്ധിയിലായിരുന്നു. യാത്രാവിലക്ക് തുടർന്നതോടെ നിരവധി പേർക്ക് തൊഴിലും നഷ്ടമായി. യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യൻ യാത്രക്കാർക്ക് ദീർഘകാലം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഖത്തറിൽ മാത്രമായിരുന്നു നിയന്ത്രണത്തിൽ അയവുണ്ടായത്. അത്യാവശ്യക്കാർ അർമേനിയ, ഉസ്‌ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴി വലിയ തുക ചെലവഴിച്ച് യു.എ.ഇയിലേക്ക് പോകേണ്ട അവസ്ഥയുമുണ്ടായി.
ഗൾഫ് രാജ്യങ്ങളിലെല്ലാം കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. സൗദിയിൽ 3500ലധികമാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലും കൊവിഡ് രോഗികൾ കൂടുകയാണ്. വിമാനത്താവളങ്ങളിൽ സുരക്ഷ നിർദ്ദേശങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ പ്രവേശന വിലക്കടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രതിദിന കൊവിഡ് കേസുകൾ ഉയർന്നിട്ടുണ്ടെങ്കിലും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറവാണ്. അതേസമയം കൊവിഡ് വാർഡുകൾക്കും ഐ.സി.യുകൾക്കും താങ്ങാൻ കഴിയാത്ത വിധം രോഗവ്യാപനം ഉണ്ടായാൽ പ്രവേശന വിലക്ക് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരും.
"രണ്ട് ആഴ്ചത്തെ ലീവിന് കഴിഞ്ഞ തവണ വന്നിട്ട് തിരിച്ചുപോയത് നാലുമാസത്തിന് ശേഷമാണ്. നാട്ടിലെത്തിയശേഷമാണ് യാത്രാ നിയന്ത്രണം ഉണ്ടായത്. സാഹചര്യങ്ങൾ മനസിലാക്കി മാത്രമെ ഇത്തവണ നാട്ടിലേക്കുള്ളൂ"-
ഷെബിൻ.പി (പ്രവാസി മലയാളി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |